.
വേറിട്ട കണ്ടുപിടുത്തവുമായി വിഷ്‌ണു പ്രസാദ്.
കോതമംഗലം :- മോട്ടോർ ഓൺ ചെയ്താൽ വാട്ടർ ടാങ്കിൽ വെള്ളം നിറയുന്നതറിയാൻ ഇനി കാത്തു നിന്ന് സമയം കളയണ്ട വെള്ളം പാഴായി പോകുകയുമില്ല,ടാങ്ക് നിറയാറായാൽ ഓട്ടോമാറ്റിക്കായി ശബ്ദം പുറപ്പെടുവിക്കുന്ന വാട്ടർ ഇൻഡിക്കേറ്റർ ബസ്സർ എന്ന പുതിയ ഒരു ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്, തൃക്കാരിയൂർ ഹൈക്കോർട്ട് കവല സ്വദേശിയായ കോളശ്ശേരിൽ വീട്ടിൽ വിഷ്ണു പ്രസാദാണ്.
നെല്ലിമറ്റത്തെ MBITS കോളേജിൽ അവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയായ വിഷ്ണു, ഈ കൊറോണ കാലത്തു വ്യത്യസ്തമായി എന്തു ചെയ്യാമെന്ന ഒരു ചിന്തയിൽ നിന്നാണ് ഒരു മാസം മുൻപ് വാട്ടർ ടാങ്ക് നിറയുമ്പോൾ തന്നെ ബസ്സർ കേൾക്കുന്ന രീതിയിൽ ഒരു പുതിയ ഉപകരണം നിർമിച്ചത്.
വിഷ്ണു കണ്ടുപിടിച്ച ഈ ഉപകരണത്തിന്റെ ഒരു ഭാഗം വാട്ടർ ടാങ്കിന്റെ ഉള്ളിൽ സ്ഥാപിച്ച ശേഷം ഇൻഡിക്കേറ്റർ മീറ്റർ വീടിന്റെ മറ്റേതെങ്കിലും ഭാഗത്തു സ്ഥാപിച്ച് മോട്ടോർ ഓൺ ചെയ്യുന്നതിനോടൊപ്പം തന്നെ ഇൻഡിക്കേറ്ററും ഓൺ ചെയ്യുകയാണെങ്കിൽ ടാങ്കിലെ വെള്ളത്തിന്റെ അളവറിയാനും, ടാങ്കിൽ വെള്ളം കയറുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനൊപ്പം , ജലം പൂർണമായും നിറയുന്നതിനു ഒരു മിനിറ്റ് മുൻപ് ബസ്സർ ശബ്ദം കേട്ടുതുടങ്ങുന്നതിനാൽ കൃത്യമായി മോട്ടോർ ഓഫ് ചെയ്യുവാനും സാധിക്കും.
ഓരോ ജലതുള്ളിയും വിലപ്പെട്ടതാണെന്ന ഉത്തമ ബോധ്യത്തോടെ ജല സംരക്ഷണത്തിനു ഊന്നൽ കൊടുത്തു വിഷ്ണു നിർമിച്ച ഈ പുതിയ കണ്ടുപിടുത്തത്തിൽ അഭിമാനം കൊള്ളുകയാണ് വാരപ്പെട്ടി N.S.S H.S.S ലാബ് അസിസ്റ്റന്റ് ആയ അച്ഛൻ കെ. ശ്രീകുമാറും അമ്മ എൽ ഐ സി ഏജന്റ് ആയ അനിത ശ്രീകുമാറും അനിയൻ വിനായകും.
ഒരു ഉപകരണം നിർമ്മിക്കുവാൻ ഏകദേശം അഞ്ഞൂറു രൂപയ്ക്കും ആയിരം രൂപയ്ക്കുമിടയിൽ മാത്രമേ ചിലവ് വരുകയുള്ളുവെന്ന് വിഷ്ണു പ്രസാദ് പറഞ്ഞു.
സ്വന്തം വീട്ടിൽ സ്ഥാപിച്ച വാട്ടർ ഇൻഡിക്കേറ്റർ കണ്ട് ചില സുഹൃത്തുക്കളും ബന്ധുക്കളും അവരുടെ വീടുകളിലും ഈ ഉപകരണം സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
രണ്ടിടത്ത് ഇതിനകം സ്ഥാപിച്ചു. ഇത് വിജയകരമാണ്.
ഭൂഗർഭ ജലവിധാനം താഴ്ന്നു വരുകയാണെന്നു ഗവേഷകർ എല്ലാവരും സമ്മതിക്കുന്ന ഈ കാലഘട്ടത്തിൽ , ജലം അമൂല്യമായ ഒരു വസ്തുവായി ജല ക്ഷാമം രൂക്ഷമായി മാറാൻ പോകുന്ന ആ സന്ന ഭാവിയിൽ തികച്ചും സുരക്ഷിതവും ചിലവു കുറഞ്ഞതുമായ ഈ ഉപകരണം വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിക്കാൻ സാധിച്ചാൽ പല കുടുംബങ്ങൾക്കും ഉപകാരപ്രധമായ ഒന്നായി മാറി ജല സംരക്ഷണത്തിനും ഉപകരിക്കുമെന്നതിൽ ലവലേശം സംശയമില്ല.