പ്രതിരോധം പഠിപ്പിച്ച ലോക്ക് ഡൗണിന് ഒരാണ്ട്



തിരുവനന്തപുരം : കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്പൂര്ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23ന് വൈകിട്ട് അഞ്ചിന് വാര്‍ത്താസമ്മേളനത്തിലായിരുന്നു നിര്‍ണായക പ്രഖ്യാപനം.

അതിര്‍ത്തികളെല്ലാം ആദ്യം ഏഴ് ദിവസത്തേക്ക് അടച്ചു. പിറ്റേന്ന് 24ന് പ്രധാനമന്ത്രി 21ദിവസത്തേക്ക് രാജ്യത്താകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പിന്നീട് മേയ് മൂന്നിലേക്കും പതിനേഴിലേക്കും മുപ്പത്തിയൊന്നിലേക്കും ലോക്ക് ഡൗണ്‍ നീണ്ടു. ജൂണ്‍ മുതല്‍ ചെറിയ ഇളവുകള്‍ നല്‍കി. ഏഴ് ഘട്ടമായി ഡിസംബര്‍ വരെ അണ്‍ലോക്ക് തുടര്‍ന്നു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും വിമാന, റെയില്‍ സര്‍വീസുകള്‍ സാധാരണ നിലയിലായിട്ടില്ല. അടച്ചിട്ട് വീട്ടിലിരുന്നത് കൊവിഡ് പാടെ മാറുമെന്ന് പ്രതീക്ഷിച്ചല്ല,​ മറിച്ച്‌ കൊവിഡുമായി പൊരുത്തപ്പെടാന്‍ മാത്രമായിരുന്നു. അത് ഫലം കണ്ടു. സാനിറ്റൈസറും മാസ്ക്കും ജീവിതത്തിന്‍െറ ഭാഗമാക്കി, പുതിയ മനുഷ്യരായാണ് ഓരോരുത്തരും പുറത്തിറങ്ങിയത്. കൊവിഡിനൊപ്പം ജീവിക്കാനും പഠിച്ചു. പലര്‍ക്കും ജോലി നഷ്ടമായി, വരുമാനമില്ലാതായി. പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണ് ജനങ്ങള്‍.

ലോക്ക് ഡൗണ്‍ ഒരാണ്ട് പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. എന്നാല്‍

മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. ഇനിയൊരു ലോക്ക് ഡൗണ്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. വാക്‌സിന്‍ എത്തിയതോടെ കൊവിഡിനെ പൊരുതി തോല്‍പ്പിക്കാനുള്ള മനസനോടെ ജീവിക്കുകയാണ് മുന്നിലുള്ള ഏകമാര്‍ഗം.

Previous Post Next Post