ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുമെന്ന് സിപിഐഎം വിലയിരുത്തല്‍. സംസ്ഥാനത്ത് ഇടതുതരംഗമുണ്ടായാല്‍ നൂറ് സീറ്റിനുമുകളില്‍ നേടാനാകുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. എന്തുവന്നാലും ആ തെരഞ്ഞെടുപ്പില്‍ 80 സീറ്റിന് മുകളില്‍ നേടാനാകുമെന്നും പാര്‍ട്ടി വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന സിപിഐഎം സമ്പൂര്‍ണ്ണ നേതൃയോഗത്തിന്റേതാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയും പ്രാദേശിക കമ്മിറ്റികളുടെ വിലയിരുത്തലുകളും ചര്‍ച്ച ചെയ്യുന്നതിനാണ് പാര്‍ട്ടി നേതൃയോഗം വിളിച്ചുചേര്‍ത്തത്.
ബിജെപിയുടെ വോട്ടുകള്‍ പല മണ്ഡലങ്ങളിലും നിര്‍ജ്ജീവമായെന്നാണ് സിപിഐഎം നേതൃയോഗം വിലയിരുത്തുന്നത്. ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്‌തെന്ന് തന്നെയാണ് സിപിഐഎമ്മിന്റേയും വിലയിരുത്തല്‍. എന്നാല്‍ കേരളത്തിന്റെ അധികാരം പിടിക്കുന്ന വിധത്തില്‍ നേട്ടമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നാണ് സിപിഐഎം വിലയിരുത്തുന്നത്.
അതിനിടെ പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥികളേയും തീരുമാനിച്ചു. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ പ്രത്യേകം ഉപദേഷ്ടാവില്‍ ഒരാളുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗമായ ഡോ: ശിവദാസിനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. നിലവില്‍ നിയമസഭയിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ലഭിക്കുക.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ പിവി അബ്ദുള്‍ വഹാബ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ചെറിയാന്‍ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിര്‍ദേശിക്കുകയായിരുന്നു.ഇതിന് പുറമേ ഇപി ജയരാജന്‍, തോമസ് ഐസക്, എകെ ബാലന്‍, ജി സുധാകരന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു.