തീവ്രവാദ പ്രസ്ഥാനത്തെ പോലും എതിര്‍ത്തു പറയാന്‍ മടിക്കുന്നു’; സൗമ്യയുടെ മൃതദേഹം സ്വീകരിക്കാനുള്ള മര്യാദ സര്‍ക്കാരിന് കാണിക്കാമായിരുന്നെന്ന് പിസി ജോര്‍ജ്




ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. സൗമ്യയുടെ മൃതദേഹം സ്വീകരിക്കാനുള്ള മര്യാദയെങ്കിലും സര്‍ക്കാരിന് കാണിക്കാമായിരുന്നെന്ന് പിസി ജോര്‍ജ് പറഞ്ഞു. സൗമ്യയുടെ വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.

“കേരളം ഇന്ന് പട്ടിണി കൂടാതെ കഴിയുന്നത് പ്രവാസികള്‍ ഉണ്ടാക്കുന്ന പണം കൊണ്ടാണ്. അല്ലാതെ പിണറായിയുടെ കിറ്റു കൊണ്ടല്ല. ഞാനിത് പറയാന്‍ കാരണം ഇത്രയും ഭീകരമായ ഒരു കൊലപാതകം ഉണ്ടായിട്ടും ആ സഹോദരിയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാനുള്ള മര്യാദ പോലും സര്‍ക്കാര്‍ കാണിച്ചില്ല. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ വലിയ ദുഖമുണ്ട്. ഇത്ര വലിയ ജനവികാരം ഉള്ളപ്പോള്‍ ജില്ലാ കലക്ടര്‍ വന്ന് റീത്ത് വെച്ചത് കൊണ്ടൊന്നും ആയില്ല,” പിസി ജോര്‍ജ് പറഞ്ഞു. തീവ്രവാദ പ്രസ്ഥാനത്തെ പോലും എതിര്‍ത്തു പറയാന്‍ മടിക്കുന്ന തലത്തില്‍ ഭരണാധികാരിയുടെ മാനസിക നില മാറുന്നെങ്കില്‍ അത് വലിയ അപകടമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ പള്ളിയില്‍ വെച്ചാണ് സൗമ്യയുടെ സംസ്‌കാരം. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കി. സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി.

ചൊവ്വാഴ്ച്ചയാണ് ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി ഇഡ്രായേലില്‍ ജോലി ചെയ്തിരുന്ന ഇവര്‍ രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്നത്. ഏക മകന്‍ അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.
Previous Post Next Post