മലങ്കര മാർത്തോമാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കാലം ചെയ്തു



തിരുവല്ല : മലങ്കര മാർത്തോമാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (104) കാലം ചെയ്തു. 

കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15നാണ് മെത്രോപ്പോലീത്തയുടെ അന്ത്യം.
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. 

ഒരാഴ്ചയിൽ ഏറെക്കാലമായി തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മെത്രാപ്പോലീത്ത ഇന്നലെ ഉച്ചക്ക് ആണ് അദ്ദേഹം മൂന്ന് വർഷമായി കഴിയുന്ന കുമ്പനാട്ടെ ആശുപത്രിയിലേക്ക് മാറിയത്. ഇയ്യിടെ കോവിഡിൽ നിന്നും ഇദ്ദേഹം മുക്തി നേടിയിരുന്നു.

ഇരിവിപേരൂർ കലകമണ്ണിൽ കെ.ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.

മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിലായുള്ള സ്കൂൾവിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. ബെംഗളൂരു , കാന്റർബെറി എന്നിവിടങ്ങളിൽനിന്നായി വേദശാസ്ത്രവും പഠിച്ചു.

1944ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു, 1944 ജൂൺ 30ന് കാശീശാപ്പട്ടം നേടി. 1953 മെയ് 20ന് റെമ്പാനായി നിയോഗിക്കപ്പെട്ടു. 1999 ഒക്ടോബർ 23ന് മാർത്തോമ സഭയുടെ പരമാധ്യക്ഷനായി. 2007 ഒക്ടോബർ ഒന്നിന് ശാരീരിക ബുദ്ധിമുട്ട് കാരണം സ്ഥാനത്യാഗം ചെയ്തു. 
2007 ഒക്ടോബർ 2ന് വലിയ മെത്രോപോലീത്തയായി.


Previous Post Next Post