കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ മമതാ ബാനർജിയെ നിയമസഭാ പാർട്ടി നേതാവായി ഐകകണ്ഠേന തീരുമാനിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി അറിയിച്ചു.
തുടർച്ചയായ മൂന്നാം തവണയാണ് മമത പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് ഗവർണറെ കണ്ട് മമത സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചെന്നാണ് വിവരം.
294ൽ 213 സീറ്റിലും വിജയം നേടിയാണ് തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നത്. മൂന്നിൽ നിന്നും 77 സീറ്റുകൾ നേടിയ ബിജെപി ആണ് മുഖ്യ പ്രതിപക്ഷം.
നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതാ ബാനർജിക്ക് ആറു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കേണ്ടതുണ്ട്.