തിരുവനന്തപുരം: ഒരു തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഏതു തരത്തിലുള്ള രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കുന്നവരായാലും തെറ്റ് ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമനാട്ടുകര സ്വ ർണക്കടത്ത് പ്രതികളുടെ സിപിഎം ബന്ധം സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കുവേണ്ടി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയവരാണെങ്കിൽ കൂടി തെറ്റ് പറ്റിയാൽ നടപടി എടുക്കുന്ന പാർട്ടിയാണ് സിപിഎം. നിരവധി പേരെ ഇത്തരത്തിൽ പാർട്ടിയിൽനിന്നും പുറത്താക്കിയ ചരിത്രമുണ്ടല്ലോ. ഒരു തെറ്റിന്റെ കൂടെയും നിലനിൽക്കുന്ന പാർട്ടിയല്ല സിപിഎം.
ഞങ്ങൾ പാർട്ടിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നവരെല്ലാം ഔദ്യോഗിക വക്താക്കളോ പാർട്ടിക്കുവേണ്ടി പോസ്റ്റിടുന്നവരോ അല്ല. പണ്ട് എന്തെങ്കിലും തോന്നിയാൽ കവലയിൽ വിളിച്ചുപറയുകയാണ് ചെയ്തിരുന്നത്. ഇന്നാണെങ്കിൽ ഫേസ്ബുക്കിൽ പോസ്റ്റിടും. ഇതിന്റെയെല്ലാം ഉത്തരവാദിത്വം പാർട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.