വെള്ളാപ്പള്ളി നടേശനെ വിലക്കണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി യോഗം വിമോചന സംയുക്ത സമര സമിതി


ജോവാൻ മധുമല 
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍നിന്ന് സര്‍ക്കാര്‍ വിലക്കണമെന്ന് എസ്എന്‍ഡിപി യോഗം വിമോചന സംയുക്ത സമര സമിതി ആവശ്യം. നോണ്‍ ട്രേഡിങ് കമ്പനി നിയമപ്രകാരം റിട്ടേണ്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെട്ട ഭരണസമിതിയും ആ കാലയളവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും രണ്ടുഘട്ടത്തിലായി 10 വര്‍ഷത്തേക്ക് അയോഗ്യരായിരിക്കുകയാണെന്നും സമിതി വ്യക്തമാക്കി.
നടേശന്റെ സന്തത സഹചാരിയായിരുന്ന കെകെ മഹേശന്‍ ആത്മഹത്യ ചെയ്തിട്ട് ഒരു വര്‍ഷമായിട്ടും കേസ് അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കി എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താന്‍ സര്‍ക്കാര്‍ അവസരം ഒരുക്കണം. നിരവധി കുറ്റകൃത്യങ്ങള്‍ വെള്ളാപ്പള്ളി നടേശനെതിരെ കെ കെ മഹേശന്‍ ആരോപിച്ചിട്ടുണ്ട്. കേരളത്തിലെ മിക്ക കോടതികളിലും മൈക്രോ ഫിനാന്‍സ് കേസ് നിലനില്‍ക്കുന്നുണ്ട്. കൊല്ലം എസ്എന്‍ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പുകേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് നടപടികള്‍ തുടരുകയാണ്. ഗുരുതരമായ അനവധി കേസുകളില്‍ പ്രതിയായ നടേശനെതിരെ നടപടി കൈക്കൊള്ളുന്നതിനു പകരം പൊലീസ് സംരക്ഷണം നല്‍കി കേരളീയ സമൂഹത്തെ പരിഹസിക്കുകയും ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുകയുമാണെന്ന് അവര്‍ ആരോപിച്ചു
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും നടപടികള്‍ കൈക്കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു.
Previous Post Next Post