ശ്രീദേവിയുടെ ജീവിതകഥ സിനിമാക്കഥയെ പോലും വെല്ലുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജനിച്ച ഉടനെ തന്നെ തെരുവിൽ വലിച്ചെറിയപ്പെട്ട ചോരക്കുഞ്ഞിനെയാണ് മലപ്പുറം കോട്ടയ്ക്കലെ കോഴിച്ചെന പുറമ്പോക്കിൽ കുടിൽകെട്ടി താമസിച്ചിരുന്ന തങ്കമ്മ എന്ന നാടോടി സ്ത്രീ എടുത്തുവളർത്തിയത്.
മൂന്നു വയസ്സിനു ശേഷം ആലുവ ശിശുഭവനിലായിരുന്നു ശ്രീദേവി. അഞ്ചാം വയസ്സിലാണ് സുരേഷ്‌ഗോപിയെ ആദ്യമായി കാണുന്നത്. ഇപ്പോൾ സതീഷിന്റെ ഭാര്യയായി നാലു വയസ്സുകാരി ശിവാനിയുടെ അമ്മയായി കാവശ്ശേരിയിൽ വാടകയ്‌ക്കെടുത്ത ഒറ്റമുറി ഫാൻസികടയുടെ ഉള്ളിലാണ് താമസം.
സുരേഷ്‌ഗോപിയെ കാണണമെന്ന് ശ്രീദേവി ബിജെപി സംസ്ഥാന സമിതി അംഗം സി.എസ്.ദാസിനെ അവർ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ സുരേഷ്‌ഗോപി ഇന്നലെ ഉച്ചയോടെ ശ്രീദേവിയുടെ വീട്ടിലെത്തി. ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. ഇ കൃഷ്ണദാസ്, ജനറൽ സെക്രട്ടറിമാരായ പി. വേണുഗോപാലന് , കെ.എം. ഹരിദാസ്, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, സംസ്ഥാന സമിതി അംഗം സി.എസ് ദാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.