മാതാപിതാക്കള്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ വിസമ്മതിച്ചു; 33 ലക്ഷവും 213 പവന്‍ സ്വര്‍ണവുമായി 15കാരന്‍ മുങ്ങി




ചെന്നൈ: ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതിന് പണവും സ്വര്‍ണവുമായി മുങ്ങിയ 15കാരന്‍ പിടിയില്‍.

33ലക്ഷം രൂപയും 213 പവന്‍ സ്വര്‍ണവുമാണ് 15കാരന്‍ വീട്ടില്‍നിന്ന് കവര്‍ന്നത്. മറ്റു ശല്യങ്ങളില്ലാതെ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന് മാതാപിതാക്കളെ വിട്ട് നേപ്പാളിലേക്ക് കടക്കാനായിരുന്നു ശ്രമം.

കോണ്‍ട്രാക്ടറായ പിതാവിനും കോളജ് പ്രഫസറായ മാതാവിനൊപ്പവുമായിരുന്നു 15കാരന്‍റെ താമസം. ഓണ്‍ലൈന്‍ ഗെയിമിങ്ങായിരുന്നു കൗമാരക്കാരന്‍റെ പ്രധാന വിനോദം. നിരന്തരം ഗെയിം കളിച്ചതോടെ മാതാപിതാക്കള്‍ എതിര്‍ത്തു. ഇതിനെചൊല്ലി നിരന്തരം വീട്ടില്‍ വഴക്കുമുണ്ടായി -പൊലീസ് പറഞ്ഞു.

ബുധനാഴ്ച പിതാവ് ജോലിക്ക് പോയതിന് പിന്നാലെ സുഹൃത്തിനെ കാണാന്‍ പോകുകയാണെന്ന് അറിയിച്ച്‌ 15കാരന്‍ വീടുവിട്ടിറങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ബ്യൂറോയില്‍ സൂക്ഷിച്ചിരുന്ന 33ലക്ഷം രൂപയും 213 പവന്‍ സ്വര്‍ണവും കാണാനില്ലെന്ന് മനസിലാകുകയായിരുന്നു -പൊലീസ് ഇന്‍സ്പെക്ടര്‍ ഫ്രാന്‍വിന്‍ ഡാനി പറഞ്ഞു.

കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പൊലീസ് 15കാരന്‍റെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്തപ്പോള്‍ നേപ്പാളിലേക്ക് പോകാന്‍ പദ്ധതിയുണ്ടെന്ന് ടെക്സ്റ്റ് മെസേജ് അയെച്ചന്ന വിവരവും ലഭിച്ചു. സുഹൃത്തിന് മെസേജ് അയച്ചതിന് പിന്നാലെ 15കാരന്‍ പഴയ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട്, കുട്ടി പഴയ ഫോണ്‍ മാറ്റി പുതിയ ഐഫോണും വാങ്ങി. പുതിയ ഫോണില്‍ പഴയ സിം ഇട്ടതോടെ സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ 15കാരന്‍റെ ലൊക്കേഷന്‍ തിരിച്ചറിയുകയായിരുന്നു.

കുട്ടി വ്യാഴാഴ്ച രാവിലെ നാലുമണിക്ക് നേപ്പാളിലേക്ക് പുറപ്പെടുന്ന വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കൂടാതെ വിമാനത്താവളത്തിന് തൊട്ടടുത്ത ഹോട്ടലിലായിരുന്നു താമസം. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ പിടികൂടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാതാപിതാക്കള്‍ക്ക് കൈമാറി.

 
Previous Post Next Post