ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ചുരുളിയില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവാക്കുകളെക്കുറിച്ച് ചര്‍ച്ച സജീവമാണ്. ചിത്രത്തില്‍ തെറി പറയാന്‍ വേണ്ടി തെറി പറഞ്ഞിട്ടില്ലെന്നും അത് സംഭവിക്കുന്നതാണെന്നും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട് പറഞ്ഞു. ക്രിമിനലുകള്‍ മാത്രം താമസിക്കുന്ന ഒരിടമാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അവര്‍ സംസാരിക്കുന്ന ഭാഷയാണ് സിനിമയിലുള്ളത്, അവര്‍ സഭ്യമായ ഭാഷ സംസാരിക്കാറില്ലന്നും വിനയ് ഫോര്‍ട്ട് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിനയ് ഫോര്‍ട്ടിന്റെ വാക്കുകള്‍:
രണ്ട് പോലീസുകാര്‍ മഫ്തിയില്‍ ഒരു ക്രിമിനലിനെ അന്വേഷിച്ച് ക്രിമിനലുകള്‍ മാത്രം താമസിക്കുന്ന ഒരു മലയോര പ്രദേശത്തേക്ക് പോകുന്നതാണ് സിനിമയുടെ ചുരുക്കം. അവിടെ ക്രിമിനലുകള്‍ മാത്രമെ താമസിക്കുന്നുള്ളൂ. അവര്‍ സംസാരിക്കുന്ന ഭാഷയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. അവര്‍ സഭ്യമായ ഭാഷ ഉപയോഗിക്കുന്നവര്‍ അല്ലല്ലോ?.എനിക്കു തോന്നുന്നു മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയധികം തെറി വാക്കുകള്‍ ഉപയോഗിച്ചിട്ടുള്ള മറ്റൊരു സിനിമയുണ്ടാകില്ല. പക്ഷേ തെറി പറയാന്‍ വേണ്ടി തെറി പറഞ്ഞിട്ടില്ല. അതങ്ങനെ സംഭവിക്കുന്നതാണ് അതിന്റെ സൗന്ദര്യവും. ചുരുളിയില്‍ ഷാപ്പുകാരന്റെ കഥാപാത്രമാണ് ജാഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജാഫറിക്ക മാത്രം സിനിമയില്‍ പത്ത് നൂറ് തെറി ചുരുങ്ങിയത് പറഞ്ഞിട്ടുണ്ടാകും'.