കോട്ടയം: പൊലീസിൻ്റെ കരുതലില്‍ മാങ്ങാനം വള്ളിമല അന്നമ്മക്ക് ഇനി സുരക്ഷിതമായി ഉറങ്ങാം. കോട്ടയം ഈസ്റ്റ് ജനമൈത്രി പൊലീസിൻ്റെ നേതൃത്വത്തില്‍ അന്നമ്മക്ക് നിര്‍മിച്ച വീടിൻ്റെ താക്കോല്‍ദാനം ജില്ലാ പൊലീസ് ചീഫ് ഡി . ശില്പ നിര്‍വഹിച്ചു.
അന്നമ്മ നല്കിയ പരാതി അന്വേഷിച്ചെത്തിയ ജനമൈത്രി പൊലീസ് ഇവരുടെ ദുരിതജീവിതം തിരിച്ചറിയുകയും തുടര്‍ന്ന് വിവിധ സ്ഥാപനങള്, സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെ വീട് നിര്മിച്ചുനല്കാന് തീരുമാനിക്കുകയുമായിരുന്നു. ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ ടി.കെ. ബിനോയ്, അബ്ദുല്‍ സത്താര്‍ എന്നിവര്‍ ഇതിന് നേതൃത്വം നല്കി.
വീടുപണിക്ക് സമീപത്ത് ഷെഡ് കെട്ടി ഇവര്‍ മാറിയതിനുപിന്നാലെ വീട് ഇടിഞ്ഞുവീണിരുന്നു. താല്‍ക്കാലിക ഷെഡിന് അടുത്തിടെ തീപിടിക്കുകയും ചെയ്തു. ഇത്തരം പ്രതിസന്ധികളെ മറികടന്നാണ് ഇവരുടെ സ്വപ്നഭവനം യാഥാര്‍ഥ്യമായത്. കോവിഡ് കാലത്ത് നിര്‍മാണത്തിന് വേഗം കുറഞ്ഞുവെങ്കിലും 650 ചതുരശ്ര അടി വീട് കഴിഞ്ഞദിവസം പൂര്‍ത്തിയായി.
കട്ടില്, മേശ, കസേരകള്‍ എന്നിവ ബീറ്റ് ചുമതല വഹിക്കുന്ന സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുനില്‍കുമാര്‍, സിബിമോന് എന്നിവരുടെ നേതൃത്വത്തില്‍ എത്തിച്ചു. ജനമൈത്രി പൊലീസ് ജില്ലയില്‍ നിര്‍മിക്കുന്ന 10ാമത്തെ വീടാണിത്.
താക്കോല്‍ദാന ചടങ്ങില്‍ ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി എം.എം. ജോസ്, വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, ബ്ലാക്ക് പഞ്ചായത്ത് അംഗം സോണിയ, പഞ്ചായത്ത് അംഗം ബിജു, ബീറ്റ് ഓഫിസര്‍മാരായ സിബി, സുനില്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ റിജോ പി.ജോസഫ് സ്വാഗതവും സി.ആര്.ഒ സദക്കത്തുല്ല നന്ദിയും പറഞ്ഞു.