പാലായില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു


പാലായിലെ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനിയനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയെതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒകടോബര്‍ ഒന്നിനായിരുന്നു പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷ എഴുതാനെത്തിയ തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിധിന മോള്‍(22) ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്ത് വൈക്കം സ്വദേശിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സെന്റ് തോമസ് കോളേജിലെ ഫുഡ് ടെക്‌നോളജിവിദ്യാര്‍ത്ഥികളായിരുന്നു, 


 


പേപ്പര്‍കട്ടര്‍ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.പെണ്‍കുട്ടി മുന്‍ കാമുകനുമായി അടുത്തെന്ന സംശയമാണ് കൊല ചെയ്യുന്നതിന് അഭിഷേകിനെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതി കൊലചെയ്യുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വെബ്‌സൈറ്റ് നോക്കി എങ്ങനെ കൊല ചെയ്യാമെന്ന് മനസ്സിലാക്കി. ഇതില്‍ ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രണയ നൈരാശ്യത്തെ തുടര്‍ന്നുണ്ടായ ഒരു കൊലപാതക വീഡിയോ അഭിഷേക് നിരവധി തവണ കണ്ടുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കി. കൊലപാതകത്തിനായി പുതിയ ബ്ലേഡും ഇയാള്‍ വാങ്ങിയെന്ന് കുറ്റപത്രത്തില്‍ പറഞ്ഞു. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകല്‍ച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നുമായിരുന്നു അഭിഷേക് പൊലീസിന് നല്‍കിയിരുന്ന മൊഴി.കേസില്‍ 80 സാക്ഷികളാണ് ഉളളത്. ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ രേഖകള്‍ അടക്കം 48 രേഖകളും പൊലീസ് കുറ്റപത്രത്തോടപ്പം സമര്‍പ്പിച്ചു.
Previous Post Next Post