ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 ഡോക്ടർമാർ അടക്കം 80ഓളം ജീവനക്കാർക്ക് കോവിഡ്. ഇതിനെ തുടർന്ന് റെഗുലർ ക്ലാസ് രണ്ടാഴ്ചത്തേയ്ക്ക് അടച്ചു. മുൻകൂട്ടി നിശ്ചയിച്ചതടക്കമുള്ള മുഴുവൻ വിഭാഗങ്ങളിലേയും ശസ്ത്രക്രിയകൾ മാറ്റി.
ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അതീവ ഗൗരവമുള്ള ശസ്ത്രക്രിയകൾ മാത്രമേ നടത്തുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗി സന്ദർശനം പൂർണമായി നിരോധിച്ചു. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നിൽ കൂടുതൽ കൂട്ടിരിപ്പുകാർ വേണമെങ്കിൽ, ബന്ധപ്പെട്ട ഡോക്ടറുടെ അനുമതി വാങ്ങണം.
ആശുപത്രി പരിസരത്ത് കൂട്ടുംകൂടുവാൻ അനുവദിക്കില്ല. ഒ.പിയിലെ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണം ഏർപ്പെടുത്തും. രോഗികളുമായി വരുന്ന വാഹനങ്ങൾ രോഗികളെ ഇറക്കിയ ശേഷം കോമ്പൗണ്ട് വിടണം.
ചെറിയ രോഗങ്ങൾക്ക് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്താതെ, അതാത് മേഖലകളിലെ ആശുപത്രികളിൽ പോകേണ്ടതാണെന്നും മറ്റ് ആശുപത്രികളിൽനിന്നും വളരെ അടിയന്തിര സ്വഭാവമുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളജിലേയ്ക്ക് പറഞ്ഞുവിട്ടാൽ മതിയെന്നും അധികൃതർ അറിയിച്ചു.