കർഷകസമരത്തിനു പിന്നാലെ യുവജനപ്രക്ഷോഭം; 'അഗ്നി' കെടുത്താനാകാതെ കേന്ദ്രം അങ്കലാപ്പിൽ


ന്യൂഡൽഹി: കർഷക സമരത്തിന് പിന്നാലെ ഉത്തരേന്ത്യൻ തെരുവുകളെ ആളിക്കത്തിച്ച് അഗ്നിപഥ് പ്രക്ഷോഭവും കേന്ദ്ര സർക്കാരിന് തലവേദനയാകുകയാണ്. യുവാക്കൾക്ക് കൂടുതൽ പ്രധാന്യം നൽകുന്നുവെന്ന അവകാശവാദമാണ് ബിജെപി ഉന്നയിക്കുന്നത്.

കർഷകസമരവുമായി താരതമ്യം ചെയ്യുമ്പോൾ ക്രമസമാധാന നിലയെ പൂർണമായും തകിടം മറിച്ചുള്ള സമരരീതികളാണ് യുവാക്കളുടേത്. അഗ്നിപഥ് റിക്രൂട്മെന്റിനുളള്ള പ്രായപരിധി 23 വയസ്സാക്കി ഉയർത്തിയത് വഴി പ്രക്ഷോഭം കെട്ടടങ്ങുമെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കിയിരുന്നത്. എന്നാൽ, ശക്തി വർദ്ധിക്കുകയും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.

തെരഞ്ഞെടുപ്പുകളിൽ നിർണായകമായേക്കും

അതിന് പുറമെ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ബിജെപിക്ക് വെല്ലുവിളിയാകുന്നുണ്ട്. വിഷയം കൂടുതൽ വിവാദത്തിലേക്ക് നീങ്ങാതിരിക്കാനുള്ള ശ്രമങ്ങളും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

പ്രതിപക്ഷ കക്ഷികളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ നീക്കം. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മുൻപ് കർഷകരേയും ഇപ്പോൾ സൈനികരേയും സർക്കാർ കടന്നാക്രമിക്കുന്നുവെന്ന പ്രചരണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വടക്കേ ഇന്ത്യയിലെ ബിജെപിയുടെ വോട്ട് ബാങ്ക് തകർക്കുക എന്ന ലക്ഷ്യമാണ് പ്രതിപക്ഷത്തിന്റേത്.

വീണ്ടും സമവായശ്രമങ്ങൾ

പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ പദ്ധതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് സമവായ ശ്രമങ്ങൾ മുന്നോട്ട് വച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

അഗ്നിവീറുകൾക്ക് സേനകളിൽ പത്ത് ശതമാനം സംവരണമാണ് കേന്ദ്ര സർക്കാർ ഏറ്റവുമൊടുവിലായി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സായുധ പോലീസ്, അസം റൈഫിൾസ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങൾക്കാണ് സംവരണം ലഭിക്കുക. ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്നീവീറുകൾ അപേക്ഷിക്കുമ്പോൾ മൂന്ന് വർഷത്തെ പ്രായപരിധി ഇളവും ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.

Previous Post Next Post