കണ്ണുർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആകാശത്തിൽ വിമാനത്തിൽ വെച്ച് നടന്ന വധശ്രമത്തിന് കൂടുതൽ തെളിവുണ്ടെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കൂടുതൽ വെളിപ്പെടുത്തലുമായി ജയരാജൻ രംഗത്തു വന്നത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന വധശ്രമം രാജ്യത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്തതാണ്. മുന്ന് പേരെ കൂടാതെ മറ്റൊരു യുത്ത് കോൺഗ്രസ് നേതാവ് കൂടി ഇതിൽ പങ്കാളിയാണ്. മട്ടന്നൂരിൽ താമസക്കാരനും തിരുവനന്തപുരത്ത് സ്ഥിരമായി പോയി വരികയും ചെയ്യുന്ന ഈ നേതാവാണ് ഗുഡാലോചന നടത്തിയത്. വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ അക്രമം കാട്ടുന്ന സമയത്ത് ഇയാൾ അവിടെയുണ്ടായിരുന്നു. തോക്കുമായി വിമാനത്തിൽ സഞ്ചരിക്കാമായിരുന്നുവെങ്കിൽ ഇയാളുടെ നേതൃത്വത്തിൽ വെടിവയ്ക്കുമായിരുന്നു. ട്രെയിൻ യാത്രയിലാണെങ്കിൽ മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമം ഇവർ നടപ്പിൽ വരുത്തുമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു. കേസ് ന്വേഷിക്കുന്ന അന്വേഷണ സംഘം ഈയാളെ കുറിച്ചു കൂടി അന്വേഷിക്കണം.
കണ്ണുരിലെ ഒരു ട്രാവൽ ഏജൻസിയിൽ നിന്നാണ് അധിക വില നൽകി ടിക്കറ്റ് എടുത്തത്. ഡിസിസി ഓഫിസിൽ നിന്നും വിളിച്ചു പറഞ്ഞതിൻ്റെ ഭാഗമായാണ് ടിക്കറ്റ് ഏർപ്പാടാക്കിയത്. ഇതിൻ്റെ പണം ഇനിയും അടച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ഡിസിസി ഓഫിസിൽ വെച്ചാണ് മുഖ്യമന്ത്രിയെ കൊല്ലാൻ ഗൂഡാലോചന നടത്തിയത്. ഇങ്ങനെയാണെങ്കിൽ കെപിസിസി അധ്യക്ഷന് സംഭവത്തിൽ പങ്കുണ്ടാവാമെന്ന് സംശയിക്കണം.
1995 ൽ ഹൈദരബാദ് പാർട്ടി കോൺഗ്രസിൽ പോയി മടങ്ങവെ ട്രെയിനിൽ നിന്നും പാർട്ടി നേതാക്കളായ പിണറായിയെയും കോടിയേരിയെയും കൊല്ലാൻ തോക്കും നൽകി ക്വട്ടേഷൻ സംഘത്തെ പറഞ്ഞയച്ചയാളാണ് ഇന്നത്തെ കെപിസിസി അധ്യക്ഷൻ. അന്ന് അദ്ദേഹം ഡി.സി.സി. പ്രസിഡൻ്റായിരുന്നു. അന്നത്തെ വധശ്രമത്തിന് ഇരയായത് ഇപി ജയരാജനായിരുന്നുവെന്നും 1995ലെ സംഭവം തന്നെയാണ് മുഖ്യമന്തിക്കെതിരെയുള്ള വധശ്രമത്തി ലു ടെ ആവർത്തിച്ചതെന്നും ജയരാജൻ പറഞ്ഞു.
വികസനത്തിന് തടസ്സം നിൽക്കുന്ന തരത്തിൽ കേരളത്തിൽ യുഡിഎഫിൻ്റെ നേതൃത്തിൽ നടക്കുന്ന അക്രമ സമരത്തിനെതിരെ എൽഡിഎഫിൻ്റെ നേതത്വത്തിൽ ഈ മാസം 28 ന് വൈകുന്നേരം കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ ബഹുജന റാലി സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ അറിയിച്ചു.
മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ഘടകകക്ഷി നേതാക്കളായ ചാമുണ്ണി, ബെന്നി കടക്കാട്, കെ.പി മോഹനൻ എംഎൽഎ, രാമചന്ദ്രൻ കടന്നപള്ളി എം.എൽ.എ, ജോസ് ചെമ്പേരി, കാസിം ഇരിക്കുർ തുടങ്ങിയവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൻ സി.പി സന്തോഷ് കുമാർ, പി.എസ് ജോസഫ്, കെ.കെ ജയപ്രകാശ്, ജോയ് കൊന്നക്കൽ, വി.കെ ഗിരീശൻ, സി.വത്സൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു.