എംപിയെന്ന പരിഗണന നൽകാതെ വലിച്ചിഴച്ചു, തോറ്റുപിൻമാറില്ലെന്ന് റഹീം; ഡിവൈഎഫ്ഐ പാർലമെന്‍റ് മാർച്ചിൽ പോലീസ് നടപടി


ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെത്തുടർന്ന് ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് എഎ റഹീം ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എംപിയെന്ന പരിഗണന പോലും നൽകാതെ പോലീസ് വലിച്ചിഴക്കുകയായിരുന്നെന്ന് റഹീം പറഞ്ഞു. അഗ്നിപഥിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും എഎ റഹീം പറഞ്ഞു. ജനാധിപത്യ രീതിയിൽ നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്തുകയായിരുന്നു. എംപിയെന്ന പരിഗണന പോലും നൽകാതെ പോലീസ് ബലം പ്രയോഗിച്ചു. എത്ര നിഷ്ഠൂരമായാണ് ഈ പോലീസ് പെരുമാറുന്നത്. തോറ്റുപിൻമാറില്ല. ആയുധങ്ങളുമായി വന്നാലും അതിനെയെല്ലാം ചെറുക്കാൻ വിദ്യാർഥി, യുവജനങ്ങൾ മുന്നോട്ടു വരുമെന്നും പ്രതിഷേധ മാർച്ചിന് പിന്നാലെ എഎ റഹീം പറഞ്ഞു. പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ജനാധിപത്യ വിരുദ്ധ നീക്കത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയാണെന്നും രാജ്യസഭ എംപി പറഞ്ഞു. എംപിയാണെന്നു കൂടെയുള്ളവർ പറയുമ്പോഴും പോലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയായിരുന്നു. എംപിയെന്ന നിലയിൽ പ്രതിഷേധിക്കുമ്പോൾ ജനാധിപത്യത്തിന്‍റെ കണിക പോലും നരേന്ദ്രമോദി സർക്കാരിനില്ലെന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ഡിവൈഎഫ്ഐ പാർലമെന്‍റിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായത്. പോലീസ് നടപടിക്കിടെ മാധ്യമപ്രവർത്തകർക്കു നേരെയും അതിക്രമമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെൻറിലേക്ക് ഡിവൈഎഫ്ഐ- എസ്എഫ്ഐ നടത്തിയ മാർച്ചിനെതിരായ പോലീസ് നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപെടുത്തി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം എം പി, സെക്രട്ടറി ഹിമംഗ്‌നരാജ് ഭട്ടാചാര്യ എന്നിവർ ഉൾപ്പെടെ സമരത്തിൽ പങ്കെടുത്തവരെ നിലത്തിട്ട് വലിച്ചിഴയ്ക്കുകയും കയ്യേറ്റം ചെയ്യുകയുമാണ് പോലീസ് ചെയ്തത്. വനിതാ പ്രവർത്തകരെ പുരുഷ പോലീസ് ആക്രമിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. മാധ്യമ പ്രവർത്തകർക്കെതിരെയും പോലീസ് അതിക്രമം ഉണ്ടായിട്ടുണ്ടെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

"രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ഡിവൈഎഫ്ഐ ഈ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുകയാണ്. ഈ സാഹചര്യത്തിൽ പ്രതിഷേധങ്ങളുടെ കരുത്ത് ചോർത്തുന്നതിനായാണ് ഡിവൈഎഫ്ഐ പാർലമെന്‍റ് മാർച്ചിനെതിരെ ഇത്തരത്തിൽ പോലീസ് അതിക്രമം ഉണ്ടായിട്ടുള്ളത്.

പാർലമെന്‍റ് അംഗം കൂടിയായ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് റഹീമിനെ അടക്കം ആക്രമിച്ച പോലീസിന്‍റെ നടപടി തികഞ്ഞ കാടത്തമാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. ഡിവൈഎഫ്ഐ കേരളത്തിൽ കേന്ദ്ര സർക്കാരിന്‍റെ കാടത്തത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടു വരും" ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Previous Post Next Post