തിരു.: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. വിജിലന്‍സ് പിടികൂടിയ ഏഴ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതു സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ വിജിലന്‍സിന്റെ സഹായത്തോടെ നടത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 9 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കാന്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ രണ്ടു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും 9, 10 ക്ലാസുകളില്‍ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2022-23 അദ്ധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നതിന് വകുപ്പ് അനുമതി നല്‍കി.
ടൈപ്പ് വൺ പ്രമേഹമുള്ള കുട്ടികളുടെ തുടര്‍പഠനത്തിനും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇന്‍സുലിന്‍ എടുക്കുന്നതിന് കുട്ടികള്‍ക്ക് വൃത്തിയുള്ളതും സ്വകാര്യത ഉള്ളതുമായ മുറി സ്‌കൂളില്‍ ലഭ്യമാക്കണമെന്ന് നിർദ്ദേശത്തിലുണ്ട്.