ഡല്‍ഹി: അമ്മയുടെ നൂറാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയ തനിക്ക് കരുത്തായത് അമ്മയുടെ ഉപദേശങ്ങളാണെന്ന് പ്രധാനമന്ത്രി പറയുന്നു. ഒരിക്കലും കൈക്കൂലി വാങ്ങരുതെന്നായിരുന്നു അമ്മയുടെ ഉപദേശം. പൊതുജീവിതത്തിൽ അമ്മയാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനമെന്നും മോദി കുറിച്ചു. മലയാളം ഉൾപ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മോദിയുടെ കുറിപ്പ് ബ്ലോഗിലുണ്ട്. അമ്മയുടെ നൂറാം ജന്മദിനത്തിൽ ഗാന്ധിനഗറിലെ വീട്ടിലെത്തിയ പ്രധാനമന്ത്രി അമ്മയെ സന്ദർശിക്കുകയും പാദപൂജ നടത്തുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. അമ്മ - നിഘണ്ടുവിലെ മറ്റേതൊരു പദവും പോലെയല്ല ഇത്. വികാരങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പദമാണിത് - സ്നേഹം, ക്ഷമ, വിശ്വാസം, അങ്ങനെ ഒരുപാടര്‍ത്ഥങ്ങള്‍. ലോകമെമ്പാടും, ഏതു രാജ്യത്തായാലും നാട്ടിലായാലും, കുട്ടികള്‍ക്ക് അമ്മമാരോടു സവിശേഷമായ ഒരിഷ്ടമുണ്ട്. അമ്മ കുട്ടികളെ പ്രസവിക്കുക മാത്രമല്ല ചെയ്യുന്നത്. അവരുടെ മനസ്സും വ്യക്തിത്വവും ആത്മവിശ്വാസവും രൂപപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോള്‍, അമ്മമാര്‍ നിസ്വാര്‍ത്ഥരായി അവരുടെ സ്വന്തം ആവശ്യങ്ങളും ഇഷ്ടങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്നു.
ഇന്ന്, എന്റെ അമ്മ ശ്രീമതി ഹീരാബതന്റെ നൂറാം വയസ്സിലേക്കു കടക്കുകയാണ് എന്ന വിശേഷം പങ്കുവയ്ക്കാന്‍ ഭാഗ്യമുണ്ടായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് അവരുടെ ജന്മശതാബ്ദി വര്‍ഷമാണ്. അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ കഴിഞ്ഞയാഴ്ച അദ്ദേഹവും നൂറാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. എന്റെ അമ്മയുടെ ശതാബ്ദി വര്‍ഷമാണ് തുടങ്ങുന്നത് എന്നതിനാല്‍ 2022 വളരെ പ്രത്യേകതയുള്ള വര്‍ഷമാണ്; എന്റെ അച്ഛന്‍ അത് പൂര്‍ത്തിയാക്കുമായിരുന്നു.