'ഇഡി'ക്കൂട്ടിൽ കുടുങ്ങുമോ രാഹുൽ? 'മൊഴി വിശ്വാസയോഗ്യമല്ല'; പ്രതിഷേധവുമായി കോൺഗ്രസ്


ന്യൂഡൽഹി: നാഷണൽ ഹെറാള്‍ഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. മുതിര്‍ന്ന നേതാവിനെതിരെ ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെയിലാണ് രാഹുൽ ഗാന്ധിയെ വീണ്ടും വിളിപ്പിച്ചത്. മുൻപ് 30 മണിക്കൂറോളം രാഹുൽ ഗാന്ധിയെ ഇഡി ഉദ്യോഗസ്ഥര്‍ ഡൽഹിയിൽ വെച്ചു ചോദ്യം ചെയ്തിരുന്നു. എന്നാൽ രാഹുൽ നല്‍കിയ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് എട്ടാം തവണയാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. രാഹുൽ മുൻകൂട്ടി തയ്യാറാക്കിയ തരത്തിലാണ് ഉത്തരങ്ങള്‍ നല്‍കുന്നതെന്നും പല ചോദ്യങ്ങള്‍ക്കും ഏറെ സമയമെടുക്കുന്നതു കൊണ്ടാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കേണ്ടി വന്നതെന്നുമാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ രാഹുലിനെ ഇഡി ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ ഡൽഹിയിൽ കോൺഗ്രസ് കനത്ത പ്രതിഷേധമാണ് നടത്തിയത്. പാര്‍ട്ടി ഓഫീസിലടക്കം കയറി നേതാക്കളെ അറസ്റ്റ് ചെയ്തതായും കോൺഗ്രസ് ആരോപിച്ചിരുന്നു. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാര്‍ട്ടി എംപിമാരെ പോലീസ് ഉപദ്രവിച്ചെന്നും ബിജെപി പ്രതികാര രാഷ്ട്രീയം നടപ്പാക്കുകയാണെന്നും കാണിച്ച് രാഷ്ട്രപതിയെ കാണാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതാക്കള്‍. അതേസമയം, 2000 കോടിയോളം വരുന്ന സ്വത്തുക്കളുടെ കൈമാറ്റം സംബന്ധിച്ച കേസിൽ രാഹുൽ ഗാന്ധിയുടെ അറസ്റ്റിനു വരെ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള നാഷണൽ ഹെറാള്‍ഡ് പത്രം ഉള്‍പ്പെടുന്ന എജെഎൽ കമ്പനിയെ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ളവര്‍ പങ്കാളികളായ യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസാണ് ഇഡി അന്വേഷിക്കുന്നത്. പണം വെളുപ്പിക്കൽ നിരോധന നിയമം അടക്കമുള്ളവ ചുമത്തിയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2013ൽ ബിജെപി എംപി സുബ്രമണ്യം സ്വാമിയാണ് നാഷണൽ ഹെറാള്‍ഡ് ഇടപാട് സംബന്ധിച്ച പരാതി നല്‍കിയത്. യങ് ഇന്ത്യൻ ലിമിറ്റഡ് നാഷണൽ ഹെറാള്‍ഡിനെ ഏറ്റെടുക്കുന്ന സമയത്ത് രാഹുൽ ഗാന്ധിയുടെ പങ്ക് സംബന്ധിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. സ്വാതന്ത്ര്യസമരസേനാനികള്‍ അടക്കം ആയിരത്തിലധികം പങ്കാളികളുണ്ടായിരുന്ന നാഷണൽ ഹെറാള്‍‍ഡിനെ ഗാന്ധികുടുംബവും മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും മാത്രം പങ്കാളികളായ പുതിയ കമ്പനിയിലിയേക്ക് മാറ്റുക വഴി രണ്ടായിരം കോടി രൂപയോളം വരുന്ന ആസ്തി കൈമാറ്റം ചെയ്യപ്പെട്ട രീതിയാണ് സംശയമുനയിൽ. സോണിയ ഗാന്ധിയെയും ചോദ്യം ചെയ്യലിനായി വിളിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയിൽ കഴിയുന്ന സോണിയ ഇതുവരെ ഇഡിയ്ക്ക് മുന്നിൽ എത്തിയിട്ടില്ല.

Previous Post Next Post