മല്ലപ്പള്ളിയിൽ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പതിനെട്ടുകാരനെ പിടികൂടി


തിരുവനന്തപുരം കരമന ആറമട ലക്ഷ്മിഭവനിൽ സച്ചു എന്നുവിളിക്കുന്ന സൂരജി (18)-നെയാണ് കീഴ്‌വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. കരമനയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇയാൾ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽനിന്നു വിളിച്ചിറക്കി തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു. മകളെ കാണാതായ സംഭവത്തിൽ പിതാവിന്റെ മൊഴിപ്രകാരം ആദ്യം പോലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടത്തിവരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് ഇരുവരെയും തിരുവനന്തപുരത്തുനിന്നു കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു.

മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ലൈംഗികാതിക്രമം നടന്നത് വ്യക്തമായത്. പിന്നീട് കുട്ടിയെ കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്ററിൽ പാർപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ വിശദമായി ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

തട്ടിക്കൊണ്ടുപോകലിനുള്ള വകുപ്പും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്, എസ്.ഐ. ആദർശ്, എസ്.സി.പി.ഒ. മനോജ്‌, സി.പി.ഒ. വരുൺ കൃഷ്ണൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post