ഓൺലൈൻ ക്ലാസിന് നൽകിയ ഫോണിൽ പരിചയം, സ്കൂളിൽ നിന്ന് എത്താൻ വൈകിയ 17കാരി പറഞ്ഞത് പീഡന വിവരം, അറസ്റ്റ്


തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന് രക്ഷിതാക്കൾ വാങ്ങി നൽകിയ ഫോണിൽ ആരംഭിച്ച ഫേസ്ബുക്ക് അക്കൗണ്ട് വഴി പരിചയപ്പെട്ട് പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. പീഡനം വിവര പുറത്ത് വരുന്നത് നെടുമങ്ങാട് പൊലീസിന്റെ ഇടപെടലിൽ. പൊലീസിനെ കണ്ട് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് റസിഡൻസ് അസോസിയേഷൻ കാരുടെ സഹായത്താൽ നിരവധി വീടുകളിൽ നടത്തിയ പരിശോധനയ്ക്ക് ഒടുവിൽ.

കാട്ടാക്കട അമ്പലത്തിൻകാല പാപ്പനം സ്വദേശി ശ്യാമിനെ ആണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിനായാണ് കൂലിപ്പണിക്കാരനായ രക്ഷിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകുന്നത്. എന്നാൽ പഠനത്തിന് പുറമെ പെൺകുട്ടി മൊബൈലിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി അതിൽ സജീവമായി. ഇതിലൂടെയാണ് ശ്യാമിനെ കുട്ടി പരിചയപ്പെടുന്നത്. സ്കൂൾ വിട്ട് വിദ്യാർഥിനി വീട്ടിൽ എത്താൻ താമസിച്ചത് രക്ഷിതാക്കൾ ചോദ്യം ചെയ്തിരുന്നു. 

എന്നാൽ കുട്ടി പറഞ്ഞ മറുപടിയിൽ ചില വൈരുധ്യങ്ങൾ മനസ്സിലാക്കിയ വീട്ടുകാർ ഉടൻ നെടുമങ്ങാട് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞു. സംഭവത്തിൽ രക്ഷിതാക്കളോട് പറഞ്ഞ അതേ മറുപടി തന്നെ ആണ് പെൺകുട്ടി പൊലീസിനോടും ആദ്യം പറഞ്ഞത്. എന്നാൽ ഇതിൽ സംശയം തോന്നിയ നെടുമങ്ങാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ സതീഷ് കുമാറും എസ്‌.ഐ സൂര്യയും പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയപ്പോൾ ആണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. 

ശ്യാം പ്രണയമാണെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ആധാർ കാർഡിലെ തെറ്റു തിരുത്താൻ നെടുമങ്ങാട് ഉള്ള അക്ഷയ കേന്ദ്രത്തിൽ എത്തിയപ്പോൾ ശ്യാം തന്നെ കാണാൻ എത്തിയെന്നും ഭീഷണിപ്പെടുത്തി അക്ഷയ സെന്ററിന്റെ ഗോവണിക്ക് അടിയിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷം പല തവണ ഭീഷണിപ്പെടുത്തി പലയിടങ്ങളിൽ കൊണ്ട് പോയി ശ്യം പീഡിപ്പിച്ചതായും അത്തരത്തിൽ ശ്യാമിൻ്റെ ഭീഷണിക്ക് വഴങ്ങി പോയതിനാലാണ് തിരികെ വീട്ടിൽ എത്താൻ വൈകിയതെന്നും പെൺകുട്ടി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. 

തുടർന്ന് പൊലീസ് വിവരം രക്ഷിതാക്കളോട് പറഞ്ഞു. തുടർന്ന് ഇവർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തത് അറിഞ്ഞ ശ്യം ഒളിവിൽ പോയി. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പല തവണ പ്രതിക്ക് സമീപം പൊലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. ഒടുവിൽ പ്രതി നിലവിൽ താമസിക്കുന്ന പേട്ടയിലെ വീട്ടിൽ എത്തിയ സംഘം വീട് വീടുവളഞ്ഞെങ്കിലും പൊലീസിനെ വെട്ടിച്ച് പ്രതി വീണ്ടും കടന്നു.  

എന്നാൽ റസിഡൻസ് അസോസിയേഷൻ്റെ സഹായത്തോടെ പ്രദേശം മുഴുവൻ നടത്തിയ തിരച്ചിലിൽ  പ്രതിയെ പിടികൂടി. ഇയാൾ നിരവധി കേസുകളിൽ പ്രതി ആണെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു. പൊക്സോ കേസ് പ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. 

Previous Post Next Post