പ്രധാമന്ത്രി നരേന്ദ്രമോദിയെ കൊല്ലണം'; വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

രാജാ പടേരിയെ പൊലീസ് അറസ്റ്റ് ചെയ്തു
 കൊണ്ടുപോകുന്നു

 ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മധ്യപ്രദേശ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജാ പടേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദമോ ജില്ലയിലെ വസതിയില്‍ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
പരാമര്‍ശത്തിന് പിന്നാലെ പടേരിയക്കെതിരെ ഇന്നലെ ഉച്ചയോടെ പൊലീസ് കേസ് എടുത്തിരുന്നു. 

ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്നായിരുന്നു പടേരിയയുടെ വിവാദ പരാമര്‍ശം. മോദി മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകളെ ഭിന്നിപ്പിക്കുകയാണ്. ദലിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവന്‍ അപകടത്തിലാണ്. ഭരണഘടനയെ രക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലണമെന്നായിരുന്നു പടേരിയ തനിക്ക് ചുറ്റുമുള്ള അനുയായികളോട് പറഞ്ഞത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ഉള്‍പ്പടെ നിരവധി ബിജെപി നേതാക്കള്‍ ഈ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. ഭാരത് ജോഡോ യാത്ര നടത്തുന്നവരുടെ യഥാര്‍ഥ മുഖമാണ് പുറത്തുവന്നുവെന്ന് ശിവരാജ് സിങ്ങ് ചൗഹാന്‍ പറഞ്ഞു. നരേന്ദ്രമോദിയുമായി തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ കൊല്ലണമെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഇത് വെറുപ്പിന്റെ പരമകാഷ്ഠയാണ്. കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം പുറത്തുവന്നിരിക്കുന്നു. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ചൗഹാന്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ കൊല്ലണമെന്ന് പറഞ്ഞതിലൂടെ താന്‍ ഉദ്ദേശിച്ചത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക എന്നായിരുന്നു. അത് സംസാരത്തിനിടെ സംഭവിച്ച നാക്ക് പിഴയാകാം. എന്നാല്‍ അത് റെക്കോര്‍ഡ് ചെയ്ത വ്യക്തി തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു പടേരിയ പറഞ്ഞു.
Previous Post Next Post