നാഗ്പൂർ : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി കോള്‍ വന്നത് കര്‍ണാടകയിലെ ജയിലില്‍ നിന്ന്. ബെലഗാവി ജയിലിൽ നിന്ന് ജയേഷ് കാന്ത എന്ന തടവുകാരനാണ് വധഭീഷണി മുഴക്കിയതെന്ന് കണ്ടെത്തി. കൊലക്കേസിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ജയേഷ് കാന്ത.
ഗഡ്കരിയുടെ നാഗ്പൂർ ഓഫീസിലാണ് വധിക്കുമെന്ന അജ്ഞാത ഫോൺ കോള്‍ ഇന്നലെ ലഭിച്ചത്. ഇന്നലെ 11.25നും 12.30നും ഇടയില്‍ മൂന്ന് തവണയാണ് ഭീഷണി കോള്‍ വന്നത്. ആവശ്യപ്പെട്ടത് 100 കോടി രൂപ. നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നായിരുന്നു ഭീഷണി.
മകര സംക്രാന്തി ആഘോഷങ്ങള്‍ക്കായി ഗഡ്തരി നാഗ്പൂരിലെത്തിയപ്പോഴായിരുന്നു ഭീഷണി. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസിനും വീടിനും സുരക്ഷ ശക്തമാക്കിയിരുന്നു.
“ബെലഗാവി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ വധഭീഷണി മുഴക്കിയത്. ജയിലിനുള്ളിൽ അനധികൃതമായി ഫോൺ ഉപയോഗിച്ചാണ് ഗഡ്കരിയെ ഭീഷണിപ്പെടുത്തിയത്”- നാഗ്പൂര്‍ കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. നാഗ്പൂര്‍ പൊലീസ് അന്വേഷണത്തിനായി ബെലഗാവി ജയിലിലേക്ക് പോയെന്നും കമ്മീഷണര്‍ പറഞ്ഞു.