ഇടുക്കി :ആനകളെ തിരുനെറ്റിക്ക് വെടിവച്ചു കൊല്ലണമെന്ന വിവാദ പരാമർശവുമായി ഇടുക്കി ഡി സി സി പ്രസിഡണ്ട് സി പി മാത്യ. ആനകളുടെ തിരുനെറ്റിക്ക് വെടിവെക്കുന്നവരെ ഞങ്ങള്‍ക്കറിയാമെന്നും തമിഴ്‌നാട്ടിലും കര്‍ണാടകയിലും അത്തരം സുഹൃത്തുക്കളുണ്ടെന്നും അവരെ ഇറക്കുമെന്നും മാത്യു പറഞ്ഞു. ജില്ലയിലെ കാട്ടാനശല്യത്തിനെതിരേ പൂപ്പാറയില്‍ ഇടുക്കി ജില്ലാ യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷന്‍ നിരാഹാര സമരം നടത്തുന്നുണ്ട്. ഈ സമരവേദിയിലെത്തിയപ്പോഴായിരുന്നു മാത്യുവിന്റെ പരാമര്‍ശം. ഡി.സി.സിയുടെ കൂടി നേതൃത്വത്തിലാണ് ഈ പ്രതിഷേധ സമരം നടക്കുന്നത്.
ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുളള സംഘം വയനാട്ടിലാണ് ക്യാമ്പ് ചെയ്യുന്നത്. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുളളത്. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുളള സംഘം നാളെകഴിഞ്ഞ് വരുമെന്നാണ് അറിയിച്ചത്. വരുമായിരുന്നെങ്കില്‍ അന്ന് മന്ത്രി ഇവിടെ സന്ദര്‍ശിക്കുമായിരുന്നു. ശശീന്ദ്രനെ എനിക്കറിയാം. പക്ഷേ വന്നില്ല. ഇപ്പോഴും അരുണ്‍ സക്കറിയ സ്ഥലത്തെത്തിയിട്ടില്ല. മാത്യു പറഞ്ഞു.
ഞങ്ങള്‍ക്ക് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമൊക്കെ ആനയുടെ തിരുനെറ്റിക്ക് കൃതമായി വെടിവെക്കുന്ന സുഹൃത്തുക്കളൊക്കെയുണ്ട്. ആവശ്യമില്ലാത്ത പണിയിലേക്ക് പോകരുത്. ആന കാരണമുളള ബുദ്ധിമുട്ട് ഇനിയുണ്ടായാല്‍, ആ ആളുകളെ കൊണ്ടുവന്ന് അതിന്റെ തിരുനെറ്റിക്ക് തന്നെ വെടിവെക്കാന്‍ നിയമവിരുദ്ധമാണെങ്കില്‍ ആയിക്കോട്ടെ പക്ഷേ, വെടിവെച്ചുകൊല്ലാന്‍ ഞങ്ങള്‍ നിര്‍ബന്ധിതമകും- മാത്യു കൂട്ടിച്ചേര്‍ത്തു.