ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: അറ്റൻഡർ‌ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ യുവതിയെ പീഡിപ്പിച്ച ജീവനക്കാരനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി മയ്യന്നൂർ, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം വിനോദയാത്ര പോയിരിക്കുകയായിരുന്നു ശശീന്ദ്രൻ. ഇന്നു രാവിലെ നഗരത്തിൽ എത്തിയപ്പോഴാണ് എസി കെ.സുദർശൻ, ഇൻസ്പെക്ടർ എം.എൽ.ബെന്നിനാലും ചേർന്ന് കസ്റ്റഡിയിൽ എടുത്തത്.

ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു തിരികെവന്നു.  ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്നു ജീവനക്കാരെല്ലാം അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം.

ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐസിയുവിലെ നഴ്സിനോട് പരാതി പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരും വിവരങ്ങൾ ശേഖരിച്ചിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

Previous Post Next Post