രാജ്യത്ത് ഒരു വര്‍ഷത്തിലധികമായി മാറ്റമില്ലാതിരിക്കുന്ന ഇന്ധനവില കുറയ്ക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. എണ്ണക്കമ്പനികളോട് ഇന്ധനവിലയില്‍ കുറവ് വരുത്താൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓയില്‍ കമ്പനികളായ ഇന്ത്യൻ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ കമ്പനികളോടാണ് വില കുറയ്ക്കാൻ ആവശ്യപ്പെട്ടത്. ഇന്ധന കമ്പനികളുടെ നഷ്ടം ഒരു പരിധി വരെ വീണ്ടെടുക്കാൻ സാധിച്ചു എന്ന കണക്കുകൂട്ടലിലാണ് കേന്ദ്രത്തിന്റെ ആവശ്യം.
2022 മെയ് മുതല്‍ ഇന്ത്യയിലെ ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇക്കാലയളവില്‍ ആഗോള തലത്തില്‍ ഇന്ധനവില ബാരലിന് 35 ഡോളറില്‍ അധികം കുറഞ്ഞിരുന്നു. ഇതിലൂടെ ഓയില്‍ കമ്പനികള്‍ക്ക് വലിയ ലാഭം കിട്ടുകയും ചെയ്തു. എന്നാല്‍ കൊവിഡ് കാലത്തുണ്ടായ ഭീമമായ നഷ്ടം ഇതുവരെ നികത്തിയിട്ടില്ല എന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍.
ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന നാളുകളില്‍ ആഗോള ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിട്ടും, രാജ്യത്തെ ഇന്ധനവില വര്‍ദ്ധിപ്പിക്കാതെ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം സഹിക്കേണ്ടി വന്നുവെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ മൂന്ന് കമ്പനികള്‍ക്കും കൂടി 18,622 കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പനികള്‍ പറയുന്നു. എങ്കിലും കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദ്ദം കൂടുന്നതോടെ എണ്ണക്കമ്പനികള്‍ വില കറയ്ക്കാൻ തയ്യാറായേക്കും.