തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയില്‍ ഇക്കുറി കോടീശ്വരന്മാര്‍ കൂടും. ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കാനാണ് തീരുമാനം. ഒന്നാം സ മ്മാനം നേരത്തേതു പോലെ 25 കോടിയായി തന്നെ നിലനിര്‍ത്തിയി ട്ടുണ്ട്.
കഴിഞ്ഞവര്‍ഷം രണ്ടാംസമ്മാനമായി അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് ഒരു കോടി രൂപ വീതമാക്കി 20 പേര്‍ക്ക് നല്‍കുന്നത്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനച്ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
50 ലക്ഷം വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനം കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ടിക്കറ്റ് നിരക്ക് 500 രൂപ തന്നെയാണ്. ടിക്കറ്റിന്റെ പ്രിന്റിങ് കളര്‍ ഒഴിവാക്കി ഫ്ളൂറസന്റ് പ്രിന്റിങ്ങാക്കും. ഈ മാസം 26 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.
500 രൂപയുടെ ടിക്കറ്റ് വിറ്റാല്‍ തൊഴിലാളിക്ക് 100 രൂപ വീതം കിട്ടും. സെപ്റ്റംബര്‍ 20-നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുക. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് ധനമന്ത്രി ഓണം ബമ്പര്‍ പ്രകാശനം ചെയ്തത്. സിനിമാ താരം പി പി കുഞ്ഞികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.
കഴിഞ്ഞ വര്‍ഷം 3,97,911 പേർക്കാണ് ഭാഗ്യം കടാക്ഷിച്ചത്. ഇത്തവണ തിരുവോണം ബമ്പറിലൂടെ 5,34,670 പേര്‍ക്ക് ആകും ഇത്തവണ സമ്മാനം ലഭിക്കുക. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റ് പോയിരുന്നു.