പിതൃപുണ്യം തേടി ഒഴുകിയെത്തുന്നത് ആയിരങ്ങൾ; ക്ഷേത്രങ്ങളിൽ കർക്കിടക വാവുബലി ചടങ്ങുകൾ



 തിരുവനന്തപുരം : പിതൃപുണ്യം തേടി ബലി തർപ്പണത്തിനു ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ. കർക്കിടക മാസം തുടങ്ങുന്ന ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വാവുബലി ചടങ്ങുകൾ പുരോഗമിക്കുന്നു. 

ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്.

ആലുവ മണപ്പുറത്ത് ബലി തർപ്പണം ചടങ്ങുകൾ പുലർച്ചെ ഒരു മണിയോടെ തുടങ്ങി.

 സംസ്ഥാനത്തിൻ്റെ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ബലി അർപ്പിക്കാൻ മണപ്പുറത്തെത്തിയത്. 80 ബലിത്തറകളാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. ഭക്തജന തിരക്ക് നിയന്ത്രിക്കാനും സുരക്ഷക്കുമായി മണപ്പുറത്ത് പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ പുലർച്ചെ രണ്ട് മണിക്ക് കർക്കടക വാവ് ബലിതർപ്പണം ആരംഭിച്ചു. നൂറുകണക്കിന് വിശ്വാസികൾ ഇന്നലെ വൈകീട്ടോടെ ക്ഷേത്രത്തിലെത്തി. വയനാട് തിരുനെല്ലിയിൽ പുലർച്ചെ മൂന്ന് മണിക്ക് ബലിതർപ്പണം തുടങ്ങി.


Previous Post Next Post