ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയെ പ്രതി അസ്ഫാക് ലൈംഗിക പീഡനത്തിനിരയാക്കിയതായി കണ്ടെത്തൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതോടെയാണ് പീഡനവിവരം സ്ഥിരീകരിച്ചത്. കുട്ടിയുടെ ദേഹമാസകലം മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും
കൊലപാതകത്തിന് ശേഷം കുട്ടിയെ ചെളിയിൽ പൂഴ്ത്തി മൃതദേഹത്തിന് മുകളിൽ വലിയ പാറക്കല്ലുകളെടുത്ത് വെച്ചാണ് അസ്ഫാക് സംഭവസ്ഥലത്ത് നിന്ന് മടങ്ങിയത്. കസ്റ്റഡിയിലെടുത്തപ്പോഴും പണത്തിനായി കുഞ്ഞിനെ കൈമാറി എന്നതടക്കം മൊഴി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ അസ്ഫാക് തന്നെയാണ് പ്രതി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം.
കുട്ടിയെ കാണാതായ സമയം മുതൽ അസ്ഫാക്കിനൊപ്പം കുട്ടിയുള്ളതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ പിന്നീട് ആറ് മണിയോടെ ഇയാൾ മാർക്കറ്റിൽ വെച്ച് നടത്തിയ അടിപിടിയുടെ ദൃശ്യങ്ങളിൽ കുട്ടിയുടെ സാന്നിധ്യമില്ലാതിരുന്നത് ദുരൂഹത വർധിപ്പിച്ചു. അതുകൊണ്ടു തന്നെ 3 മണിക്കും 5 മണിക്കുമിടയിൽ കൊലപാതകം നടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാലിത് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ വ്യക്തമാകൂ.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കുട്ടിയുടെ ശരീരത്തിൽ വലിയ പാറക്കല്ലുകൾ വെച്ചിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്.