രക്തസാക്ഷി ഫണ്ട് മുക്കിയെന്ന് ആരോപണം: വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സി.പി.എം നടപടി

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സി.പി.എം നടപടി. തിരുവനന്തപുരം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. 2008 ൽ കൊല്ലപ്പെട്ട സി.പി.എം രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. പരാതിയിൽ അന്വേഷണ വിധേയമായാണ് രവീന്ദ്രൻ നായരെ സസ്പെന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ചേർന്ന വഞ്ചിയൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്.

2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി പാർട്ടി ധനശേഖരണം നടത്തി. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു ടി രവീന്ദ്രൻ നായർ വിഷ്ണുവിന്റെ കുടുംബത്തിനുള്ള സഹായ ധനം നൽകിയ ശേഷം അഞ്ച് ലക്ഷം കേസ് നടത്തിപ്പിനും മറ്റുമായി മാറ്റിവച്ചിരുന്നു. എന്നാൽ ഈ പണം രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി ഉയർന്നത്. വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാർട്ടി നേതാക്കളെ സമീപിക്കുകയായിരുന്നു. പിന്നാലെ നിലവിലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അന്വേഷണ കമ്മീഷനാക്കി പരാതി പാർട്ടി അന്വേഷിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. എന്നാൽ ഫണ്ട് തട്ടിപ്പിൽ വിഷ്ണുവിന്റെ കുടുംബം പൊലീസിനെ സമീപിച്ചിട്ടില്ല. പരാതി പാർട്ടിയും പൊലീസിന് കൈമാറിയിട്ടില്ല.
Previous Post Next Post