വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, എഐ ഉപയോഗിച്ച് 14കാരൻ ചെയ്തത്; ഇരയായത് നിരവധി പേർ



കൽപ്പറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യയിലൂടെ നഗ്നദൃശ്യങ്ങൾക്കൊപ്പം മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 14കാരൻ പിടിയിൽ. ഒരുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥി വയനാട് സൈബർ പോലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെയും സംഘത്തിന്റെയും വലയിലായത്.സമൂഹമാധ്യമങ്ങളിൽ നിന്നും സ്‌കൂൾ ഗ്രൂപ്പുകളിൽ നിന്നുമെടുത്ത കൗമാരക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത സംഭവത്തിൽ കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിരവധി വിദ്യാർഥിനികളാണ് ഇത്തരത്തിൽ സൈബർ അതിക്രമത്തിന് ഇരയായത്. വ്യാജ ഫോട്ടോകൾ നിർമിച്ചു നിരവധി ഇൻസ്റ്റഗ്രാം, ടെലഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ചു ഭീഷണിപ്പെടുത്തുകയാണ് 14കാരൻ ചെയ്തത്.അന്വേഷണ ഏജൻസികളുടെ പിടിയിൽപെടാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ നഗ്നശരീരത്തോടൊപ്പം മോർഫ് ചെയ്തു നിർമിച്ചു പ്രചരിപ്പിച്ചത്. ആയിരക്കണക്കിന് ഐപി അഡ്രസുകൾ വിശകലനം ചെയ്തും ഗൂഗിൾ, ഇൻസ്റ്റഗ്രാം, ടെലഗ്രാം കമ്പനികളിൽ നിന്നും ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ഉപയോഗിച്ചുമാണ് സൈബർ പോലീസ് 14കാരനിലേക്ക് എത്തിയത്.കൗമാരക്കാരായ വിദ്യാർഥികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും കൗമാരക്കാർ ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്റെയും സിം കാർഡിന്റെയും നിയമപരമായ ഉടമസ്ഥാവകാശം മാതാപിതാക്കൾക്കായിരിക്കുമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അന്വേഷണ സംഘത്തിൽ എഎസ്ഐ ജോയ്സ് ജോൺ, എസ്‍സിപിഒ കെഎ സലാം, സിപിഒമാരായ രഞ്ജിത്ത്, സി വിനീഷ എന്നിവരാണ് ഉണ്ടായിരുന്നത്.


Previous Post Next Post