സൗദി-യെമന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു



മനാമ: യെമന്‍-സൗദി അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്നതിനിടെ ഹൂത്തി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും ബഹ്‌റൈന്‍ സൈനിക കമാന്‍ഡ് അറിയിച്ചു.



സഹോദരരാജ്യമായ സൗദിയുടെ തെക്കന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ള പവിത്രമായ ദേശീയ കടമ നിര്‍വഹിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥനും ഒരു സൈനികനും രക്തസാക്ഷികളായെന്ന് ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ജനറല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും രക്തസാക്ഷികളെ നാട്ടിലേക്ക് കൊണ്ടുവരാനും വിദഗ്ധ മെഡിക്കല്‍ ടീമിനെയും വഹിച്ചുകൊണ്ടുള്ള വിമാനം ഉടന്‍ സംഭവസ്ഥലത്തേക്ക് അയച്ചതായും ബഹ്‌റൈന്‍ സൈന്യം വ്യക്തമാക്കി.സൗദി അറേബ്യയുടെ തെക്കന്‍ അതിര്‍ത്തിയില്‍ ബഹ്‌റൈന്‍ സേനയെ ലക്ഷ്യമിട്ട് ഹൂത്തികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സമാധാന ചര്‍ച്ചകള്‍ക്കായുള്ള ഹൂത്തി പ്രതിനിധികളുടെ സൗദി അറേബ്യ സന്ദര്‍ശനത്തിനും വെടിനിര്‍ത്തലിനും ഇടയിലുണ്ടായ പുതിയ സംഭവവികാസങ്ങള്‍ സമാധാന ശ്രമങ്ങള്‍ തകിടംമറിക്കുകയും യെമന്‍ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്‌തേക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.


2022 ഏപ്രില്‍ മുതല്‍ യെമനില്‍ വെടിനിര്‍ത്തല്‍ ഉടമ്പടി പ്രാബല്യത്തില്‍ വന്നതോടെ അറബ് സഖ്യം ഹൂത്തികള്‍ക്കെതിരെ ആക്രമണം നടത്തുന്നത് നിര്‍ത്തിയിരുന്നു. യെമന്‍-സൗദി അതിര്‍ത്തിയിലെ പരസ്പര ആക്രമണങ്ങള്‍ ഏതാണ്ട് പൂര്‍ണമായി അവസാനിക്കുകയും ചെയ്തിരുന്നു.എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും അവഗണിച്ചാണ് ആക്രമണം നടന്നതെന്നും ഇതിന് പ്രതികരണം ആവശ്യമാണെന്നും യുഎഇ അഭിപ്രായപ്പെട്ടു. വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബഹ്‌റൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. യെമനിലും മേഖലയിലും സമാധാനവും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിനും അക്രമങ്ങള്‍ അവസാനിപ്പിക്കാനും നിര്‍ണായകമായ നിലപാടുകള്‍ സ്വീകരിക്കാനും ഐക്യപ്പെടണമെന്ന് യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
തെക്കന്‍ സൗദിയില്‍ ബഹ്‌റൈന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ അനുശോചനം അറിയിച്ചു. മറ്റ് ജിസിസി രാജ്യങ്ങളും സൈനികരുടെ വേര്‍പാടില്‍ അനുശോചിക്കുകയും ബഹ്‌റൈന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഓപറേഷന്‍ ഡിസിസീവ് സ്റ്റോമിലും ഓപറേഷന്‍ റിസ്റ്റോറിങ് ഹോപിലും പങ്കെടുത്ത അറബ് സഖ്യസേനയുടെ ഭാഗമായിരുന്ന സൈനികരാണ് രക്തസാക്ഷികളായെന്ന് സൈന്യം പ്രസ്താവനയില്‍ വിശദീകരിച്ചു. ബഹ്‌റൈന്‍ ഡിഫന്‍സ് ടാസ്‌ക് ഫോഴ്‌സിലെ നിരവധി അംഗങ്ങള്‍ക്ക് പരിക്കേറ്റതായും സൈന്യം സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഹൂത്തികളാണ് ഹീനമായ ഭീകരപ്രവര്‍ത്തനം നടത്തിയത്. സൗദി അറേബ്യയുടെ അതിര്‍ത്തിയില്‍ നിലയുറപ്പിച്ച ബഹ്‌റൈന്‍ ടാസ്‌ക് ഫോഴ്‌സിനെ ലക്ഷ്യമാക്കി ഹൂത്തികള്‍ ഡ്രോണുകള്‍ അയക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
Previous Post Next Post