ഹരിതവിപ്ലവ നായകന് വിട, സംസ്കാരം ഇന്ന്




 ചെന്നൈ : ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് ഇന്ന് യാത്രാമൊഴി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബസന്റ് നഗർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.


 വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലിരിക്കെ വ്യാഴാഴ്ചയായിരുന്നു അന്ത്യം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം, കേരളത്തിൽ നിന്നു മന്ത്രിമാരായ പി പ്രസാദ്, കെ കൃഷ്ണൻകുട്ടി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. 

തെക്കു കിഴക്കേഷ്യ യിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത് എം എസ് സ്വാമിനാഥന്റെ പരിശ്രമങ്ങളാണ്.


 കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ജനിതക ശാസ്ത്രത്തിൽ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യൻ പരിസ്ഥിതി ക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്.


 1966ൽ മെക്‌സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യ ങ്ങളിലേക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അവാർഡുകൾ നൽകി രാജ്യം സ്വാമിനാഥനെ ആദരിച്ചു. റമൺ മാഗ്‌സസെ അവാർഡും അദ്ദേഹത്തെ തേടിയെത്തി. ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട പ്രധാന വ്യക്തികളിൽ ഒരാളായി ടൈം മാസിക തെരഞ്ഞെടുത്തത് സ്വാമിനാഥനെയാണ്.

 ഡോ. മങ്കൊമ്പ് കെ സാംബശിവന്റെയും തങ്കത്തിന്റെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7നാണ് ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്.
Previous Post Next Post