യഹൂദ വിരുദ്ധത അടങ്ങിയ കമന്റുകള്‍ ഇട്ടതിനും, പെരുമാറ്റത്തിനും ചുരുങ്ങിയത് ആറ് വിദേശികളുടെയെങ്കിലും വിസ റദ്ദാക്കുമെന്ന് ടെലഗ്രാഫ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനില്‍ എത്തുന്നവര്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന് നേരത്തേ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ റോബര്‍ട്ട് ജെന്റിക്ക് ഓര്‍മ്മിപ്പിച്ചിരുന്നു. ചില പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ അതിരു വിടുന്നതില്‍ ജനരോഷം വ്യാപകമാകുന്നതിനിടയിലാണിത്.
ഇപ്പോള്‍ വിസ നഷ്ടപ്പെടുന്നവരില്‍ ചിലര്‍ ശനിയാഴ്ച്ച ലണ്ടനില്‍ നടന്ന റാലിയില്‍ ജിഹാദിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരാണ്. മറ്റു ചിലരാകട്ടെ ഭീകര സംഘടനയായ ഹമാസിനെ പുകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടവരും. ഒക്ട്ബോര്‍ 7 ന് ഇസ്രയേലില്‍ അതിക്രമിച്ചു കയറി 1400 ഓളം നിരപരാധികളെ കൊന്ന സംഘടനയെ വാഴ്ത്തി പാടുകയായിരുന്നു ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ.
ബ്രിട്ടീഷ് സമൂഹത്തില്‍ വെറുപ്പിന്റെ അണുക്കളെ പരത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ല എന്ന ഹോം സെക്രട്ടറിയുടെയും തന്റെയും തീരുമാനത്തിന് മാറ്റമില്ല എന്നും ജെന്റിക്ക് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍, ഒരു സന്ദര്‍ശകനായി ബ്രിട്ടനിലെത്തിയ ഒരാള്‍ക്ക് യഹൂദ വിരോധം പ്രചരിപ്പിക്കാന്‍ ഒരു അവകാശവുമില്ല. അതുപോലെ ബ്രിട്ടീഷ് സമൂഹത്തിനു നേരെ ഭീഷണി ഉയര്‍ത്താനും അവകാശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള പെരുമാറ്റം ബ്രിട്ടനില്‍ താമസിക്കുന്ന വിദേശികളില്‍ നിന്നുണ്ടായാല്‍ തീര്‍ച്ചയായും അവരുടെ വിസ റദ്ദാക്കപ്പെടുമെന്നും ജെന്റിക്ക് പറഞ്ഞു. യഹൂദ വിരുദ്ധ പെരുമാറ്റം നടത്തിയിട്ടും, ഒരു വിദേശി തങ്ങളുടെ രാജ്യത്ത് തുടരുന്നു എന്ന് ഇമിഗ്രേഷന്‍ മന്ത്രി എന്ന നിലയില്‍ ഒരു ബ്രിട്ടീഷ് യഹൂദന്റെ മുഖത്ത് നോക്കി താന്‍ എങ്ങനെ പറയുമെന്നും അദ്ദേഹം ചോദിച്ചു.
നിയമ പ്രകാരം, പൊതു താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ, ദേശീയ സുരക്ഷക്ക് ഭീഷണിയാവുകയോ ചെയ്താല്‍ അത്തരക്കാരുടെ വിസ റദ്ദാക്കാന്‍ മന്ത്രിമാര്‍ക്ക് അധികാരമുണ്ട്. കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ ബ്രിട്ടന്റെ വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കാര്യക്ഷമതയെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.