കാക്കനാട്: ഷവർമ കഴിച്ചതിനു പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്ന് മരണപ്പെട്ട യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ബാക്ടീരിയ ശരീരത്തിൽ എത്തിയത് യുവാവ് കഴിച്ച ഷവർമയിലൂടെയാണോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. രക്ത സാംപിൾ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. രാഹുലിന്റെ ഹൃദയത്തിൽ നിന്നുള്ള രക്ത സാംപിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
രാഹുൽ ചികിത്സ തേടിയ ഇതേ ദിവസത്തിൽ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ടുപേർ കൂടി ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതായി ഡിഎംഒക്ക് ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ മാസം 19ന് കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലായി മറ്റു ചിലരും ചികിത്സ തേടിയതായി തൃക്കാക്കര മെഡിക്കൽ ഓഫീസർ ഡിഎംഒയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.അതേസമയം കഴിഞ്ഞദിവസം മരണപ്പെട്ട രാഹുലിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭ്യമാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ലഭ്യമായതിനു ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് കേസന്വേഷിക്കുന്ന തൃക്കാക്കര പോലീസ് വ്യക്തമാക്കി. നിലവിൽ ആരോപണം നേരിടുന്ന കാക്കനാട്ടെ ലേ ഹയാത്ത് എന്ന ഹോട്ടലിൻ്റെ ഉടമ ഉൾപ്പെടെയുള്ളവർ ഒളിവിലാണ്.