എഐ ക്യാമറ പണി നിര്‍ത്തി; നിയമലംഘനങ്ങള്‍ക്ക് ഇനി നോട്ടീസില്ല, കരാര്‍ ജീവനക്കാരെ പിന്‍വലിച്ച് കെല്‍ട്രോണ്‍



കോടികള്‍ മുതല്‍ മുടക്കി സര്‍ക്കാര്‍ സ്ഥാപിച്ച എഐ ക്യാമറയുടെ പ്രവര്‍ത്തനം ആറുമാസം പിന്നിടുമ്പോള്‍ പ്രതിസന്ധിയില്‍. എഐ ക്യാമറയുടെ കരാര്‍ കമ്പനിയായ കെല്‍ട്രോണിന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണ്. പണമില്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും ഒരു മാസമായി കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം നോട്ടീസ് അയക്കുന്നില്ല.


ലക്ഷങ്ങള്‍ വൈദ്യുതി കുടിശ്ശികയായതോടെ ക്യാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ക്കും പൂട്ടുവീഴുന്ന സ്ഥിതിയാണ്. കെഎസ്ഇബി ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാന്‍ കഴിഞ്ഞിട്ടില്ല. കരാര്‍ പ്രകാരം വൈദ്യുതി കുടിശ്ശികയുള്‍പ്പെടെ നല്‍കേണ്ടത് കമ്പനിയാണ്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ കമ്പനിക്ക് അതിനു കഴിയുന്നില്ല. പണം കിട്ടാത്തതിനാല്‍ കെഎസ്ഇബി കണ്‍ട്രോള്‍ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയുമുണ്ട്.


കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ കേരളത്തിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതാകും. ക്യാമറ നിയമലംഘനം കണ്ടെത്തിയാല്‍ വാഹനമുടമയ്ക്ക് ഫോണില്‍ ഉടന്‍ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാല്‍, ഫോണ്‍ നമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ചാലേ ഇതു സാധ്യമാകൂ. അല്ലാത്തവരുടെ ഫോണില്‍ അറിയിപ്പു ലഭിക്കാറില്ല. അത്തരക്കാര്‍ തപാല്‍മാര്‍ഗം നോട്ടീസ് ലഭിച്ചാലേ നിയമ ലംഘനത്തെക്കുറിച്ച് അറിയാറുള്ളൂ. എന്നാല്‍, ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാല്‍ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല. കുറച്ചു ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത്.


പ്രതിമാസം ഒരു കോടി രൂപയോളം സ്വന്തം നിലയ്ക്കു ചെലവഴിച്ചാണ് നിലവില്‍ പദ്ധതി കെല്‍ട്രോണ്‍ നടത്തുന്നത്. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും കമ്പനിക്ക് ലഭിച്ചിട്ടില്ല. ആദ്യ ഗഡുവായി സര്‍ക്കാര്‍ കെല്‍ട്രോണിനു നല്‍കേണ്ടിയിരുന്നത് 11.79 കോടി രൂപയാണ്. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം ഇനിയും ലഭിച്ചില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കെല്‍ട്രോണിന്റെ നിലപാട്.


Previous Post Next Post