സുഷമ സ്വരാജിൻ്റെ മകളും സ്ഥാനാർഥി പട്ടികയിൽ; ബൻസുരി സ്വരാജിൻ്റെ മത്സരം ന്യൂഡൽഹിയിൽനിന്ന്, മീനാക്ഷി ലേഖിക്ക് സീറ്റില്ല

 




ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചു മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിൻ്റെ മകൾ ബൻസുരി സ്വരാജ്. ന്യൂഡൽഹി ലോക്സഭ സീറ്റിലാണ് ബൻസുരിയെ ബിജെപി മത്സരിപ്പിക്കുന്നത്. അഭിഭാഷകയായ ബൻസുരി നിലവിൽ ബിജെപി ഡൽഹി ലീഗൽ സെല്ലിൻ്റെ കോ - കൺവീനർ ആണ്. നിലവിൽ മീനാക്ഷി ലേഖിയാണ് ന്യൂഡൽഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

സ്ഥാനാർഥിത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും ജെപി നദ്ദയോടും ഓരോ ബിജെപി പ്രവർത്തകരോടും നന്ദി അറിയിക്കുന്നതായി ബൻസുരി സ്വരാജ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാന സേവകനാക്കാൻ ഓരോ ബിജെപി പ്രവർത്തകനും പ്രവർത്തിക്കുമെന്നും ബൻസുരി കൂട്ടിച്ചേർത്തു.

2007ൽ ഡൽഹി ബാർ കൗൺസിലിൽ എൻ‍റോൾ ചെയ്ത ബൻസുരിക്ക് അഭിഭാഷക വൃത്തിയിൽ 15 വ‍ർഷത്തെ പ്രവൃത്തിപരിചയമുണ്ട്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് വാറ്വിക്കിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയ ശേഷം ലണ്ടനിലെ ബിപിപി ലോ സ്കൂളിൽ നിന്നാണ് നിയമത്തിൽ ബിരുദം നേടിയത്. പിന്നീട്, ഓക്സ്ഫോ‍ർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. കഴിഞ്ഞ വ‍ർഷം ഡൽഹി ബില്ലുമായി ബന്ധപ്പെട്ട് ആം ആദ്മി പാ‍ർട്ടിയെ കടന്നാക്രമിച്ചു നടത്തിയ പ്രതികരണത്തിൽ ബാൻസുരി വാ‍ർത്താ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു.

അതേസമയം ആദ്യഘട്ട സ്ഥാനാ‍ർഥി പട്ടികയിൽ ഡൽഹിയിലെ ഏഴിൽ അഞ്ച് സീറ്റുകൾ ഉൾപ്പെടുന്നു. ഇവയിൽ നാലിടത്തും പുതുമുഖങ്ങളാണ്. ചാന്ദ്നി ചൗക്കിൽ പ്രവീൺ ഖന്ദേൽവാളും നോ‍ർത്ത് ഈസ്റ്റ് ഡൽഹിയിൽ സിറ്റിങ് എംപി മനോജ് തിവാരിയും സൗത്ത് ഡൽഹിയിൽ രാംവി‍ർ സിങ് ബിധുരിയും വെസ്റ്റ് ഡൽഹിയിൽ കമൽജിത്ത് സെഹ്രാവതും മത്സരിക്കും.

നോർത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി എന്നീ സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. സിറ്റിങ് എംപിമാരായ മീനാക്ഷി ലേഖി, രമേശ് ബിധുരി, പ‍ർവേഷ്, സിങ് വർമ എന്നിവർക്ക് ഇക്കുറി സീറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു തവണയും ഡൽഹിയിലെ ഏഴ് സീറ്റിലും ബിജെപിക്കാണ് വിജയം.

Previous Post Next Post