കുറഞ്ഞ ടിക്കറ്റ് നിരക്ക്, കൂടുതൽ ല​ഗേജ്; ​ഗൾഫിലേക്ക് കേരളത്തിൽനിന്ന് കപ്പൽ യാത്ര ഉടൻ; നടപടികൾ ആരംഭിച്ചു


കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവീസിന് വഴിയൊരുങ്ങുന്നു. ഗൾഫിലേക്ക് കപ്പൽ സർവീസ് നടത്തുന്നതിന് താത്പര്യമുള്ള ഷിപ്പിങ് കമ്പനികളിൽ നിന്നും സംസ്ഥാന സർക്കാർ താത്പര്യം ക്ഷണിച്ചു. യാത്രാ കപ്പൽ, ആഡംബര കപ്പൽ എന്നീ സർവീസുകൾ നടത്താൻ താത്പര്യമുള്ള കമ്പനികളിൽ നിന്നും കേരള മാരിടൈം ബോർഡാണ് താത്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്നും കപ്പൽ സർവീസ് നടത്തുന്നതിനാണ് പദ്ധതിയിടുന്നത്. ഗൾഫിലേക്കുള്ള കപ്പൽ സർവീസിനു താത്പര്യപത്രം സമർപ്പിക്കുന്നതിനായി ഷിപ്പിങ് കമ്പനികൾക്ക് ഏപ്രിൽ 22 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ നിന്നും ഗൾഫിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നതിനു കേന്ദ്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

ആർക്കൊക്കെ പങ്കെടുക്കാം?

സർവീസ് നടത്താനുള്ള കപ്പലുകൾ വേഗത്തിൽ ലഭ്യമാക്കാൻ കഴിയുന്നവർക്കും യാത്രാ സർവീസിന് അനുയോജ്യമായ കപ്പലുകൾ കൈവശമുള്ള കമ്പനികൾക്കും ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ സർവീസിനുള്ള താത്പര്യപത്രം സമർപ്പിക്കാവുന്നതാണ്. ഇവരിൽ നിന്നും അർഹത ഉള്ളവ‌ർക്ക് തുടർന്നുള്ള ടെണ്ടറിൽ പങ്കെടുക്കാനും കഴിയും. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചുകഴിഞ്ഞതിനാൽ കപ്പൽ സർവീസിനുള്ള നടപടിക്രമങ്ങളിൽ ഇനി തടസ്സങ്ങളിലാത്തെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും.


പ്രവാസികൾക്ക് നേട്ടം

ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഓരോ വർഷവും ഗണ്യമായി വർധിക്കുന്നുണ്ട്. ഇതു പ്രവാസി മലയാളികൾക്ക് സാമ്പത്തികമായി തിരിച്ചടിയാണ്. എന്നാൽ കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രാ കപ്പൽ ആരംഭിച്ചാൽ വിമാനത്തിന്റെ ടിക്കറ്റിനായി മുടക്കുന്നതിന്റെ മൂന്നിലൊന്ന് തുകയ്ക്ക് യാത്ര സാധ്യമാകുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം യാത്ര പൂർത്തിയാക്കുന്നതിന് സമയം കൂടുതലായിരിക്കും. എങ്കിലും കൈവശം കൂടുതൽ ലഗേജ് കൊണ്ടുവരാമെന്നത് പ്രവാസികൾക്കു നേട്ടമാകും. ഇതോടെ വൻ തുക വിമാന ടിക്കറ്റിനായി നൽകാൻ കൈവശം ഇല്ലാത്തതുകാരണം വിശേഷ ദിവസങ്ങളിൽ നാട്ടിലേക്ക് എത്തിച്ചേരാൻ കഴിയാതിരുന്ന സാധാരണക്കാരായ പ്രവാസികൾക്കും കപ്പൽ സർവീസ് ആരംഭിക്കുന്നത് ശുഭപ്രതീക്ഷയേകുന്നു. അനൗദ്യോഗിക കണക്ക് പ്രകാരം 30 ലക്ഷത്തോളം മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

വിനോദ സഞ്ചാര മേഖലയ്ക്കും ഗുണകരം

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യാത്രാ കപ്പൽ സ‌ർവീസ് ആരംഭിക്കുന്നത് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ചികിത്സയ്ക്ക് ഉൾപ്പെടെ നിരവധി അറബികൾ ഗൾഫിൽ നിന്നും കേരളത്തിലേക്ക് എത്തുന്നുണ്ട്. ആഡംബര കപ്പലുകളും സർവീസ് നടത്തുകയാണെങ്കിൽ ഇത്തരത്തിൽ കൂടുതൽ പേരെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ

Previous Post Next Post