കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച?; സ്‌ക്രീനിങ് കമ്മിറ്റിയുടെ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ മുന്നില്‍


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കുക. ചര്‍ച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഡല്‍ഹിയിലെത്തും.

ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി തയ്യാറാക്കി സമര്‍പ്പിച്ച പട്ടികയിന്മേല്‍ ചര്‍ച്ചകള്‍ക്കായിട്ടാണ് സുധാകരനും സതീശനും ഡല്‍ഹിയിലെത്തുന്നത്. ഹരീഷ് ചൗധരിയുടെ അധ്യക്ഷതയില്‍ നടന്ന സ്‌ക്രീനിങ് കമ്മിറ്റിയില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരനും അടക്കം 15 സ്ഥാനാര്‍ത്ഥികളുടെ പേരാണ് സമര്‍പ്പിച്ചത്.

കേരളത്തില്‍ കോണ്‍ഗ്രസ് 16 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇതില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച 15 മണ്ഡലങ്ങളിലേക്കും ഒറ്റപ്പേര് മാത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. സിറ്റിങ്ങ് എംപിമാരെയെല്ലാം നിര്‍ത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ആലപ്പുഴ സീറ്റില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ സ്‌ക്രീനിങ് കമ്മിറ്റി നിര്‍ദേശിക്കാത്തത്.

ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ഗാന്ധി വീണ്ടം മത്സരിച്ചാല്‍ ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിക്കാന്‍ സാധ്യത കുറവാണ്. കണ്ണൂരില്‍ മത്സരത്തിനില്ലെന്ന് കെ സുധാകരനും അറിയിച്ചിട്ടുണ്ട്. സുധാകരന്റെ ആവശ്യം അംഗീകരിച്ചാല്‍ കണ്ണൂരില്‍ പുതിയ സ്ഥാനാര്‍ത്ഥി വരും.
Previous Post Next Post