കോട്ടയത്ത് സിനിമ തീയേറ്ററിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു. സംഭവത്തിനു ശേഷം രക്ഷപെട്ട മൂന്ന് പ്രതികളെ പോലീസ് ഒളിസങ്കേതത്തിൽ നിന്നും പിടികൂടി.

 


കോട്ടയം: കോട്ടയത്ത് സിനിമ തീയേറ്ററിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു. സംഭവത്തിനു ശേഷം രക്ഷപെട്ട മൂന്ന് പ്രതികളെ പോലീസ് ഒളിസങ്കേതത്തിൽ നിന്നും പിടികൂടി. കുലശേഖരമംഗലം ഇടവട്ടം മൂന്നരത്തോണിയിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം വൈമ്പനത്ത് ആശൽ (21), കുലശേഖരമംഗലം ഇടവട്ടം വാഴത്തറയിൽ മുഹമ്മദ് അൻസാരി (19) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ. വയനാട്ടിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത് കാർത്തിക്കിൻ്റെ അന്വേഷണസംഘമാണ്.

വൈക്കം വടയാർ കിഴക്കേപ്പുറം നടുതുരുത്തേൽ എബിൻ കുഞ്ഞുമോനെ(24)യാണ് ആറ് ബൈക്കുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഒളിസങ്കേതത്തിൽ പൂട്ടിയത്. ഏപ്രിൽ അഞ്ചിനാണ് സംഭവം.
തലയോലപ്പറമ്പിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ എബിനും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ രാത്രി ഒൻപതരയോടെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം കിഴക്കേപ്പുറം റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു. തുടർന്ന് പ്രതികളുടെ ബൈക്കിൽ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ രണ്ട് പ്രതികളുടെ നടുവിലിരുത്തിയാണ് യുവാവിനെ കൊണ്ടുപോയത്.

മറവൻതുരുത്ത് ചുങ്കം ഭാഗത്തുള്ള വീട്ടിൽ തടവിലാക്കി. വീട്ടുകാരോ സുഹൃത്തുക്കളോ എത്തിയാലേ എബിനെ മോചിപ്പിക്കുകയുള്ളൂവെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് വീട്ടുകാർ തലയോലപ്പറമ്പ് പോലീസിൻ്റെ സഹായം തേടിയതോടെ യുവാവിനെ മോചിപ്പിച്ച പ്രതികൾ രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാതെ വന്നതോടെ വീട്ടുകാർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. കോടതി മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Previous Post Next Post