കെ ഫോണ്‍ പദ്ധതിയില്‍ കോടികളുടെ അഴിമതി'; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്





കൊച്ചി: ഭരണനേട്ടം എണ്ണി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും കെ ഫോണിൽ നടന്നത് കോടികളുടെ അഴിമതിയാണെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് കിടക്കുകയാണ്. കെ ഫോണ്‍ ഇതുവരെ പൂര്‍ത്തിക്കിയിട്ടില്ല. കമ്പനി കരാര്‍ ഉപേക്ഷിച്ചു 50 ശതമാനം ടെണ്ടര്‍ തുക വര്‍ദ്ധിപ്പിച്ചു. കമ്പനികള്‍ക്ക് കോടികള്‍ കൊള്ളയടിക്കാന്‍ അവസരം നല്‍കി. അടുത്ത മാസം മുതല്‍ 100 കോടി കിഫ്ബിക്ക് നല്‍കണം. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഖജനാവ് കൊള്ളയടിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കെ ഫോണ്‍ പദ്ധതിയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ച വി ഡി സതീശൻ, കെ ഫോണ്‍ കൊള്ളയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അഴിമതി ഗൗരവത്തോടെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി സംസാരിക്കുന്നത് ബിജെപിയെ സഹായിക്കാനാണ്. കരുവന്നൂര്‍ കൊള്ള പുറത്തുവന്നാല്‍ പ്രധാന സിപിഐ എം നേതാക്കള്‍ അകത്താകും. മുഖ്യമന്ത്രി ദേശാഭിമാനിയും കൈരളിയും മാത്രമാണ് നോക്കുന്നത്. എല്ലാ മുഖ്യധാരാ മാധ്യമങ്ങളും നോക്കണം. ബിജെപിയുമായി സിപിഐഎമ്മിന് അന്തര്‍ധാരയ്ക്ക് അപ്പുറമാണ് ബന്ധം. ബിജെപി - സിപിഐഎം ബിസിനസ്സ് പാര്‍ട്ണര്‍ഷിപ്പ് നിലനിൽക്കുന്നുണ്ട്. ആര്‍എസ്എസ് - സിപിഐഎം ബന്ധത്തിന്റെ ഇടനിലക്കാരന്‍ ശ്രീ എം ആണെന്നും സതീശൻ ആരോപിച്ചു. മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയത് എന്ത് ചർച്ചയാണെന്ന് ചോദിച്ച സതീശൻ നന്ദകുമാറിൻ്റെ ആരോപണങ്ങൾ ഏറ്റുപിടിക്കാൻ ഇല്ലെന്നും വ്യക്തമാക്കി.
Previous Post Next Post