17കാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; പിതാവും അറസ്റ്റില്‍




പുനെ: പുനെയില്‍ ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന്റെ പിതാവുംഅറസ്റ്റില്‍. പൂനെയിലെ കല്യാണി നഗര്‍ പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് 17 വയസ്സുകാരന്‍ ഓടിച്ച ആഡംബര കാര്‍ അപകടമുണ്ടാക്കിയത്.

പ്ലസ് ടു പാസായതിന്റെ ആഘോഷങ്ങള്‍ക്ക് ശേഷം ബാറില്‍നിന്നും കൂട്ടുകാരുമായി കാറില്‍ മടങ്ങുകയായിരുന്നു പതിനേഴുകാരന്‍. അമിത വേഗത്തില്‍ വന്ന കാര്‍ ബൈക്കുമായമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ 17 കാരന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയിരുന്നു. അപകടത്തെക്കുറിച്ച് വിശദമായ ഉപന്യാസമെഴുതുക, ട്രാഫിക് പൊലീസിനൊപ്പം 15 ദിവസം ജോലി ചെയ്യുക തുടങ്ങിയ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. സിസിടിവിയില്‍ ദൃശ്യങ്ങളില്‍ ഇടുങ്ങിയ പാതയിലൂടെ കാര്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചതായി കണ്ടെത്തിയിരന്നു. അപകടത്തില്‍ മധ്യപ്രദേശ് സ്വദേശികളായ അനീഷ് അവാധ്യയും അശ്വിനി കോഷ്ടയുമാണു മരിച്ചത്. ഇരുവരും പുനെയിലെ എഞ്ചിനീയര്‍മാരാണ്.

കേസ് നടപടികള്‍ കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75, 77 പ്രകാരം ബില്‍ഡറായ കുട്ടിയുടെ പിതാവിനെയും പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടിക്ക് മദ്യം നല്‍കിയ പബ്ബിനെതിരെയും പൊലീസ് നിയമനടപടി ആരംഭിച്ചു.


Previous Post Next Post