ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു





റിയോ ഡി ജനീറോ :
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ മരണം 75 ആയി. 100 ലധികം പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 101 പേരെ കണ്ടെത്താനായില്ലെന്നും 80,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.

ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏകദേശം 16,000ളം പേരെ സ്‌കൂളുകളിലും ജിംനേഷ്യങ്ങളിലും മറ്റ് താല്‍ക്കാലിക അഭയ കേന്ദ്രങ്ങളിലും പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മണ്ണിടിച്ചിലും ഉണ്ടായി, റോഡുകളും പാലങ്ങളും തകര്‍ന്നു. വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായതായി. 800,000-ത്തിലധികം ആളുകള്‍ക്ക് ജലവിതരണം തടസപ്പെട്ടതായണ് റിപ്പോര്‍ട്ട്.

പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ, ധനമന്ത്രി ഫെര്‍ണാണ്ടോ ഹദ്ദാദ്, പരിസ്ഥിതി മന്ത്രി മറീന സില്‍വ തുടങ്ങിയവര്‍ക്കൊപ്പം ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ ഞായറാഴ്ച റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സന്ദര്‍ശിച്ചു.




Previous Post Next Post