പരിശീലനത്തിനിടെ സൂര്യാഘാതം;ഡല്‍ഹിയില്‍ മലയാളി പൊലീസുകാരന്‍ മരിച്ചു




കോഴിക്കോട് : രാജ്യ തലസ്ഥാനത്തെ കടുത്ത ചൂടില്‍ മലയാളി പൊലീസുകാരന്‍ സൂര്യാഘാതമേറ്റു മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ ബിനേഷ് (50)ആണ് മരിച്ചത്. ഡല്‍ഹി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ്.

വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. ബിനേഷ് ഉള്‍പ്പെടെ 12 മലയാളികളാണ് പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. ചൂടേറ്റു തളര്‍ന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാര്‍ ബാലാജി ആശുപത്രിയിലേക്കു മാറ്റി. അവിടെ വച്ചായിരുന്നു മരണം. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.

കനത്ത ചൂടു കാരണം ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 49.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉയര്‍ന്ന താപനില. ഡല്‍ഹിയിലെ മുങ്കേഷ്പുര്‍, നരേല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ ഉയര്‍ന്ന താപനില 49.9 രേഖപ്പെടുത്തി. ജൂണ്‍ 1,2 തീയതികളില്‍ പൊടിക്കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

വരും ദിവസങ്ങളില്‍ കടുത്ത ശുദ്ധജലക്ഷാമം ഉണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പൈപ്പ് വെള്ളം ഉപയോഗിച്ചു വാഹനങ്ങള്‍ കഴുകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. വീടുകള്‍ക്കു മുകളിലുള്ള വാട്ടര്‍ടാങ്കില്‍ നിന്ന് വെള്ളം നിറഞ്ഞൊഴുകുന്ന് ശ്രദ്ധയില്‍ പെട്ടാലും പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Previous Post Next Post