കൊച്ചി: കളമശേരി ഗവ. മെഡിക്കൽ കോളെജിലെ മൂന്നാം വർഷ വിദ‍്യാർഥിനിയായിരുന്ന അമ്പിളിയുടെ മരണം മാനസിക പീഡനം മൂലമെന്ന് കുടുംബം. ഹോസ്റ്റൽ വാർഡന്‍റെയും സഹപാഠികളുടെയും പീഡനം മൂലമാണ് അമ്പിളി ആത്മഹത‍്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
അമ്പിളിയെ സഹപാഠികൾ ഒറ്റപ്പെടുത്തി പീഡിപ്പിക്കാറുണ്ടായിരുന്നതായും സഹപാഠികളുടെ ക്രൂരതയ്ക്ക് വാർഡൻ കൂട്ടുനിന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
പീഡനം മൂലം പഠനം തടസപ്പെട്ടുവെന്നും അമ്പിളി മാനസിക രോഗിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതായാണ് കുടുംബത്തിന്‍റെ പരാതി.
സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് മുഖ‍്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 6ന് ആയിരുന്നു കാസർഗോഡ് സ്വദേശിയായ അമ്പിളിയെ കളമശേരി ഗവ. മെഡിക്കൽ കോളെജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.