താടി വടിയ്ക്കണമെന്ന ആവശ്യം ഭർത്താവ് അംഗീകരിക്കാത്തതിനെ തുടർന്ന് യുവതി ഭർത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മൂന്ന് മാസത്തോളം അന്വേഷിച്ചിട്ടും ഭാര്യയെയും തന്റെ സഹോദരനെയും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി.
മീററ്റ് ലിസാരി ഗേറ്റ് ഏരിയയിലെ ഉജ്ജ്വൽ ഗാർഡൻ കോളനി സ്വദേശിയായ മുഹമ്മദ് ഷാകിർ (28) ആണ് പൊലീസിൽ പരാതി നൽകിയത്. ഏഴ് മാസം മുമ്പാണ് ഷാകിർ ആർഷി (25) എന്ന യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ മുതൽ തന്നെ ഭർത്താവിന്റെ താടി ആർഷിക്ക് ഒരു പ്രശ്നമായി മാറി. ഇതേച്ചൊല്ലി തർക്കങ്ങളും തുടങ്ങി. താടി വളർത്തേണ്ടെന്നും ഷേവ് ചെയ്യണമെന്നും യുവതി ഭർത്താവിനെ നിർബന്ധിച്ചിരുന്നതായി പൊലീസ് പറയുന്നു. താടിയുള്ളപ്പോൾ തന്നെ കാണുന്നത് ഇഷ്ടമല്ലെന്ന് ഭാര്യ പലതവണ പറഞ്ഞതായും ഷേവ് ചെയ്തില്ലെങ്കിൽ ഒരു ദിവസം താൻ ഇറങ്ങിപ്പോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ ഷാകിർ ഇത് അവഗണിച്ചു
ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നാം തീയ്യതിയാണ് ആർഷി, ഭർത്താവിന്റെ 24കാരനായ സഹോദരൻ മുഹമ്മദ് സാബിറിനൊപ്പം ഒളിച്ചോടിയത്. സാബിർ താടി വളർത്താറില്ലെന്നും ക്ലീൻ ഷേവാണെന്നും യുവാവ് പരാതിയിൽ പറഞ്ഞു. വീട്ടിൽ നിന്ന് ആവശ്യമായ സാധനങ്ങളും എടുത്താണ് ഇരുവരും പോയത്. മൂന്ന് മാസത്തോളം സാബിർ ഇവരെ കണ്ടെത്താൻ തെരച്ചിൽ നടത്തി. മൊബൈൽ ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. മറ്റൊരുതരത്തിലും ഇവരെ ബന്ധപ്പെടാൻ സാധിച്ചതുമില്ല. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്
ഭാര്യ, തന്റെ സഹോദരനോടൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ചാണ് യുവാവ് പരാതി നൽകിയതെന്നും ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണെന്നും പൊലീസ് സൂപ്രണ്ടി ആയുഷ് വിക്രം സിങ് പറഞ്ഞു. ഇവരെ കണ്ടെത്തിയ ശേഷം തുടർ നടപടി സ്വീകരിക്കും. അവസാനം ലഭിച്ച ലൊക്കേഷൻ അനുസരിച്ച് രണ്ട് പേരും പഞ്ചാബിലെ ലുധിയാനയിൽ എത്തിയിട്ടുണ്ട്. അവിടുത്തെ പൊലീസ് സംവിധാനങ്ങളുമായി ചേർന്ന് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു