ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ എന്ന പേര് പറഞ്ഞു അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ മോഷണം നടത്തി; പ്രതി പിടിയിൽ


ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ എന്ന പേര് പറഞ്ഞു അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മലപ്പുറം കരുളായി അമരമ്പലം പനങ്ങാടൻ വീട്ടില്‍ അബ്ദുള്‍ റഷീദാ(43)ണ് ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ചെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞു മോഷണം നടത്തിയ പ്രതിയാണ് പിടിയിൽ ആയത്

ഹോട്ടല്‍ ജീവനക്കാരായ അതിഥി തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന, പാലപ്പുറത്തെ മുറികളില്‍നിന്ന് അഞ്ച് മൊബൈൽ ഫോണുകളും 3,500 രൂപയും മോഷണംപോയ കേസിലാണ് അറസ്റ്റ്. 4 ദിവസം മുൻപാണ് അബ്ദുള്‍ റഷീദ് ‘പരിശോധന’ നടത്തിയത്. സ്ഥലവും സ്ഥിതിഗതികളും മനസിലാക്കിയശേഷം വ്യാഴാഴ്ച രാവിലെ ഒൻപതരയ്ക്കും പത്തിനുമിടയില്‍ മുറികളില്‍ കയറി മോഷണം നടത്തിയെന്നും പൊലീസ് പറയുന്നു.

ഒരു വിഭാഗം തൊഴിലാളികള്‍ ഹോട്ടലില്‍ ജോലിക്കുപോകുന്ന സമയവും മറ്റു തൊഴിലാളികള്‍ ഉറങ്ങുന്ന സമയവും കണക്കാക്കിയായിരുന്നു മോഷണമെന്നും പറഞ്ഞു. രാവിലെ ആറുമണിക്ക് മോഷണശ്രമം നടത്തിയെങ്കിലും തൊഴിലാളികള്‍ ഉണർന്നിരിക്കുന്നതുകണ്ട് തിരിച്ചുപോവുകയായിയുരുന്നുവെന്നും പറഞ്ഞു. തൊഴിലാളികളുടെ പരാതിയില്‍ പോലീസ് സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങളെല്ലം ലഭിച്ചിരുന്നു. തുടർന്ന്, കഴിഞ്ഞദിവസം അർധരാത്രിയിലാണ് അബ്ദുള്‍ റഷീദിനെ ഷൊർണൂരിലെ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തത്.

ആറ് മൊബൈല്‍ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ, കാളികാവ്, അരീക്കോട്, കാടാമ്ബുഴ, കുറ്റിപ്പുറം, കോട്ടയ്ക്കല്‍, മലപ്പുറം, തിരൂർ, നിലമ്ബൂർ, പേരാമംഗലം, തൃശ്ശൂർ തുടങ്ങിയ സ്റ്റേഷനുകളിലായി 16-ഓളം സമാനമായ മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ റഷീദെന്നു പോലീസ് പറഞ്ഞു. എസ്‌ഐമാരായ എം സുനില്‍, കെ. ഹരിദേവ്, ഗ്ലാഡിൻ ഫ്രാൻസിസ്, സിപിഒമാരായ കെ. ജയരാജൻ, എച്ച്‌. ഹർഷാദ് തുടങ്ങിയവരടങ്ങിയ സംഘമാണ് അബ്ദുള്‍ റഷീദിനെ പിടികൂടിയത്.

ആദ്യം സ്ഥലവും പരിസരവും നോക്കി വെച്ചാണ് പ്രതിയുടെ മോഷണ രീതി. അതിനായി പലയിടത്തും ഇയാൾ പൊലീസ് വേഷത്തിലാണ് എത്തിയത്. ചിലയിടത്ത് ആരോഗ്യവകുപ്പില്‍ നിന്നാണെന്നും പറയും. സ്ഥലവും സന്ദർഭവും മനസിലാക്കി വന്ന് പണവും മൊബൈൽ ഫോണും മോഷ്ടിക്കും. മോഷ്ടിക്കാനെത്തുമ്ബോഴും ഒരു ഉദ്യോഗസ്ഥനെന്ന് തോന്നിക്കുന്ന വേഷത്തിലാണ് എത്തുക. 

ഒറ്റപ്പാലത്ത് മോഷണത്തിനെത്തിയപ്പോള്‍ വെള്ള ടീഷർട്ടും പാന്റ്സും കറുത്ത മാസ്ക്കും ഷൂവും ധരിച്ചിരുന്നു. മോഷ്ടിക്കുന്ന സാധനങ്ങള്‍ തിരൂരിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ വില്‍ക്കലായിരുന്നു ആദ്യം പതിവ്. പൊലീസ് ഈ കടകളില്‍ ചോദിച്ചെത്തിയതോടെ വില്‍പ്പന നാട്ടിലേക്കു മടങ്ങുന്ന അതിഥിത്തൊഴിലാളികള്‍ക്കായെന്നും പറഞ്ഞു.

Previous Post Next Post