ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്ന അവകാശവാദമുന്നയിച്ച തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ




ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്ന അവകാശവാദമുന്നയിച്ച തൃശൂർ സ്വദേശിനി സുപ്രീം കോടതിയെ സമീപിച്ചു. തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ സ്വദേശി കെ.എം. സുനിതയാണ് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ എത്തിയത്. ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സ്വകാര്യമായ കത്തും ഇവർ നൽകിയിട്ടുണ്ട്.

ജയലളിതയുടെ മരണം സംബന്ധിച്ച് പല ദുരൂഹതകളും ബാക്കിയുണ്ട്. ഇത് സംബന്ധിച്ച പല വെളിപ്പെടുത്തലുകളും കത്തിലുണ്ടെന്നാണ് സൂചന. ശശികലയുടെ മണ്ണാർകുടി മാഫിയയും ചേർന്ന് തന്‍റെ അമ്മയെ കൊന്നതാണെന്നാണ് സുനിത പറയുന്നത്. 2016 സെപ്റ്റംബർ 22ന് പോയസ്ഗാർഡൻ വീട്ടിലെത്തുമ്പോൾ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു.

അവർക്ക് ചുറ്റും ടി.ടി.വി. ദിനകരന്‍, ഇളവരസി, വി.കെ. സുധാകരന്‍, ശശികല എന്നിവരും ഉണ്ടായിരുന്നു. അലറിക്കരയാൻ തുടങ്ങിയപ്പോൾ സ്വീപ്പർ പുറകിലൂടെ വായ പൊത്തി. തന്നോട് റൂമിനു പുറത്തു പോകാൻ പറഞ്ഞു. ശശികല താഴെക്കിടന്ന അമ്മയുടെ മുഖത്ത്‌ ചവിട്ടി. ഇത്രയും നാൾ ഒളിവിലാണ് ജീവിച്ചത്. സ്വന്തം ജീവനെക്കുറിച്ചും മക്കളെക്കുറിച്ചും ഓര്‍ത്തുള്ള ഭയമാണ് ഇത്രയും നാള്‍ ഒന്നു പുറത്തുപറയാതിരുന്നത്.

പതിനെട്ടുവയസായതോടെ ജയലളിത തന്നെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കുകയും മകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മകളായി അംഗീകരിക്കാനും പത്രസമ്മേളനം നടത്തി പൊതുവേദിയിൽ പരിചയപ്പെടുത്താനും അമ്മ പദ്ധതിയിട്ടിരുന്നു, അതാകാം കൊലപാതക കാരണമെന്ന് സുനിത പറഞ്ഞു.
Previous Post Next Post