ഒന്നര ലക്ഷം രൂപയുടെ ബില്ല് അടച്ചില്ല... ഫ്യൂസ് ഊരാൻ എത്തിയപ്പോൾ ട്രാൻസ്ഫോർമ‍ർ തന്നെ കാണാനില്ല... അടിച്ച് മാറ്റിയത് അച്ഛനും മകനും ചേർന്ന്





മധ്യപ്രദേശ് : കറന്റ് ബിൽ അടച്ചില്ല. വീട്ടിലേക്കുള്ള കണക്ഷൻ റദ്ദാക്കാതിരിക്കാൻ ട്രാൻസ്ഫോർമർ അടിച്ച് മാറ്റി അച്ഛനും മകനും. മധ്യപ്രദേശിലെ ഭിന്ധിലെ മധ്യ ക്ഷേത്ര വിദ്യുത് വിത്രാൻ കമ്പനിയുടെ ആസ്വാ‍ർ പവർ സ്റ്റേഷന് കീഴിലുള്ള ട്രാൻസ്ഫോർമറാണ് യുവാവ് അടിച്ച് മാറ്റിയത്. റാവത്പുര ഗ്രാമത്തിൽ നിന്നുള്ള ശ്രീറാം ബിഹാരി ത്രിപാഠിയാണ് 25 കെ വി ട്രാൻസ്ഫോർമർ അടിച്ച് മാറ്റിയത്.

താൽക്കാലിക കാർഷിക ഉപയോഗത്തിനായി സർക്കാർ സബ്സിഡി പദ്ധതിക്ക് കീഴിൽ സ്ഥാപിച്ചതായിരുന്നു ട്രാൻസ്ഫോർമർ. ശ്രീറാം ബിഹാരി ത്രിപാഠിയും മകൻ സോനു ത്രിപാഠിയും ചേർന്നാണ് ട്രാൻസ്ഫോർമർ മോഷ്ടിച്ചത്. മധ്യ ക്ഷേത്ര വിദ്യുത് വിത്രാൻ കമ്പനിയ്ക്കാന് ട്രാൻസ്ഫോർമറിന്റെ പൂർണ അവകാശമെന്നിരിക്കെയാണ് മോഷണം. സംഭവത്തിൽ ആസ്വാ‍ർ ഡിസ്ട്രിബ്യൂഷൻ അസിസ്റ്റന്റ് മാനേജർ അഭിഷേക് സോനി പൊലീസിൽ പരാതി നൽകി. ശ്രീറാം ബിഹാരി ത്രിപാഠി 149795 രൂപയുടെ വൈദ്യുതി ബില്ലാണ് അടയ്ക്കാനുള്ളത്. ട്രാൻസ്ഫോ‍ർമർ കമ്പനിക്കാർ കൊണ്ടുപോകുമെന്ന് മുൻകൂട്ടിക്കണ്ടാണ് അച്ഛനും മകനും ട്രാൻസ്ഫോർമർ മോഷ്ടിച്ചത്.

വീട്ടിലേക്കുള്ള വൈദ്യുതി ലൈനുകളിലും ഇയാൾ തിരിമറി നടത്തിയെന്നാണ് ഉയരുന്ന ആരോപണം. 2003ലെ ഇലക്ട്രിസിറ്റി നിയമത്തിന് കീഴിൽ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനും സർക്കാർ സ്വത്തുക്കൾ നിയമവിരുദ്ധമായി നീക്കം ചെയ്തതിനുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ട്രാൻസ്ഫോർമർ ഇനിയും കണ്ടെത്തിയിട്ടില്ല.
Previous Post Next Post